ന്യൂഡൽഹി: ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രശംസിച്ച് റഷ്യ. ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യ നടത്തിയതെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ് നടന്നത്. ഏറ്റവും നല്ല ഫലമാണ് ഈ ഉച്ചകോടി വഴി ലഭിച്ചതെന്നും അതിന് നന്ദി പറയുന്നതായും പുടിൻ പറഞ്ഞു. വെർച്വൽ ഉച്ചകോടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്‌ട്ര സാമൂഹിക സാമ്പത്തിക മേഖലയിലെ കടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ജി20യുടെ പ്രവർത്തനം കേന്ദ്രീകരിക്കാനായി. ഈ സമീപനം വളരെ പ്രധാനമായിരുന്നുവെന്നും പുടിൻ പറയുന്നു. ഏറ്റവും നല്ല പ്രവർത്തനങ്ങളാണ് ഇക്കുറി ഡൽഹിയിൽ നടന്ന ജി20യിൽ കാണാനായതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവും വ്യക്തമാക്കി.
ഒരു വർഷത്തെ കൂട്ടായ പ്രവർത്തനം കൊണ്ട് ജി20യെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കായെന്ന് വെർച്വൽ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻ സിയോ ലുല ദ സിൽവ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ തുടങ്ങിയവർ വെർച്വൽ ഉച്ചകോടിയുടെ ഭാഗമായി.