ജീവിക്കാൻ ഒരു വഴിയുമില്ലാതെ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി എന്ന വയോധിക ഒരോരുത്തരുടെയും നോവാണ്. പരിചരണവും സംരക്ഷണവും നൽകി, തണലിൽ കഴിയേണ്ട കാലത്താണ് മറിയക്കുട്ടി എന്ന വൃദ്ധ മാതാവ് തെരുവിലിറങ്ങിയത്. ഇവരുടെ നിശ്ചയദാർഢ്യത്തിനും പോരാട്ടവീര്യത്തിനും ആദരമർപ്പിക്കുകയാണ് പഞ്ചാബിൽ കഴിയുന്ന വിജയ് ആന്റണി എന്ന മലയാളി.
നേരിൽ കണ്ടിട്ടില്ലാത്ത മറിയക്കുട്ടിയുടെ ശിൽപം തീർത്താണ് വിജയ് ആൻ്റണി ആദരമർപ്പിക്കുന്നത്. പഞ്ചാബിന്റെ തലസ്ഥാനമായ ഛത്തീഗഡിലെ ഫ്ലാറ്റിലാണ് ചാലക്കുടിക്കാരൻ ഈ ശിൽപം ഒരുക്കിയിരിക്കുന്നത്. നിരവധി വയോധികർക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച ധൈര്യം. യഥാർത്ഥത്തിൽ അവരോട് ആദരവ് തോന്നുകയാണെന്ന് വിജയ് പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ തെരുവിലിറങ്ങി നടത്തിയ സമരത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ശിൽപം നിർമ്മിച്ചത്. വ്യാജവാർത്തയോട് പോരാടിയ ധീരതയ്‌ക്കുള്ള ആദരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛണീഗഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് വിജയ് ആന്റണി. ഇതിന് മുൻപും വിജയ് ആന്റണി കളിമണ്ണിൽ ശിൽപങ്ങൾ തീർത്തിട്ടുണ്ട്. സിനിമയും കലാരൂപവും എല്ലാം നിർമ്മിച്ചവയിൽ ഉൾപ്പെടുന്നു. വാർത്തകളിൽ മാത്രം കണ്ടും കേട്ടും അറിഞ്ഞ മറിയക്കുട്ടിയുടെ ശിൽപം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിജയ് ആന്റണിക്ക് അഭിനന്ദന പ്രവാഹമാണ്.