തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര വിഹിതം വാങ്ങിയ ശേഷം കേരളം അത് വകമാറ്റി ചെലവഴിക്കുന്നു. കേന്ദ്രം പണം നൽകുന്നില്ലായെന്ന തെറ്റായ പ്രചരണവും കേരള സർക്കാർ നടത്തുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
‘സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കേന്ദ്ര വിഹിതം കൃത്യമായി നൽകുന്നുണ്ട്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസ് സമർപ്പിക്കാൻ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി നൽകിയില്ല. കൂടാതെ കേന്ദ്ര വിഹിതം കിട്ടിയതിനു ശേഷം കേരളം പല പദ്ധതികളുടെയും പേര് തന്നെ മാറ്റുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കേന്ദ്രം അർഹതപ്പെട്ട വിഹിതം നൽകുന്നില്ലായെന്നും അത് തടഞ്ഞ് വച്ചിരിക്കുകയുമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിക്കുന്ന രീതിയിലാണ് ധനമന്ത്രി മറുപടി നൽകിയിരിക്കുന്നത്. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണം നടക്കുന്നുണ്ട്. വിധവ, വാർദ്ധക്യ പെൻഷനുകൾക്ക് തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ക്യത്യസമയത്ത് തന്നെ പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള അപേക്ഷകൾക്ക് പണം നൽകി കഴിഞ്ഞു. അതിന് ശേഷം അപേക്ഷകൾ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും മന്ത്രി അറിയിച്ചു. കൂടാതെ 15-ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം പാലിച്ചവർക്ക് കൃത്യമായി ഗ്രാന്റ് നൽകിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നെങ്കിൽ നിർദ്ദേശം പാലിക്കാഞ്ഞിട്ടാകും. അതോടൊപ്പം സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകണമെങ്കിൽ എജി വഴി കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകണമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരിച്ചു. സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. തുക പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിൽ ഇട്ട് നൽകേണ്ടതാണെന്നും കേന്ദ്ര സർക്കാർ അതാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.