ലക്‌നൗ: സൗരോർജ്ജത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ ഒരുങ്ങി ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ. കഴിഞ്ഞ വർഷം തുറന്നു കൊടുത്ത എക്‌സ്പ്രസ് വേയിൽ നിരവധി സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് രാത്രികാലങ്ങളിൽ റോഡിലെ ലൈറ്റുകൾ പ്രകാശിപ്പിക്കും എന്നതിനപ്പുറം സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഊർജ്ജം എത്തിക്കാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനും സഹായിക്കും.
ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയെ പിപിപി മാതൃകയിൽ സൗരോർജ്ജത്തിലൂടെ പ്രവർത്തിക്കുന്ന എക്‌സ്പ്രസ് വേയായി മാറ്റാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി, ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം 1700 ഹെക്ടർ സ്ഥലത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും. 550 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് എക്‌സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ ഏകദേശം 14,850 കോടി രൂപ ചിലവിൽ 296 കി.മീ നാലുവരിയായാണ് എക്‌സ്പ്രസ് വേ നിർമ്മിച്ചിട്ടുള്ളത്.
ഇത് പിന്നീട് ആറു വരി പാതയായി വികസിപ്പിക്കും. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോർജ്ജം ഉദ്പാദിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എക്‌സ്പ്രസ് വേയിൽ നിന്നും പ്രതിദിനം ഒരു ലക്ഷം വീടുകൾ പ്രകാശിപ്പിക്കാനാണ് നീക്കം. 25 വർഷമാണ് ഈ പ്രോജക്റ്റിന്റെ ആയുസ്. റീഇംബേഴ്സ്മെന്റ് കാലയളവ് 10 മുതൽ 12 വർഷം വരെ സജ്ജീകരിച്ചിരിക്കുന്നു.
ചിത്രക്കൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്ത് ഗോണ്ട ഗ്രാമത്തിലെ NH-35 മുതൽ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ വ്യാപിച്ചു കിടക്കുന്നു. ചിത്രക്കൂട്, ബന്ദ, മഹോബ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നിങ്ങനെ ഏഴ് ജില്ലകളിലൂടെയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ കടന്നു പോകുന്നത്.