കാന്താരച്ചേദി എന്ന് പേരുള്ള ചോള രാജാവിന് സുന്ദരേശ ഭഗവാനെ ദർശിക്കുവാൻ വാതിൽ തുറന്നുകൊടുത്ത ലീലയാണ് ഇത്. മഹാദേവപ്രിയയായ കാമാക്ഷിദേവിയുടെ ക്ഷേത്രം ജീർണിച്ചുകിടന്നിരുന്നത് ഭംഗിയാക്കാൻ കാടുമുഴുവൻ വെട്ടിത്തെളിച്ചത് ചോള രാജാവാണ്. അതുകൊണ്ട് അദ്ദേഹത്തിന് കാന്താരച്ചേദി എന്ന നാമം സിദ്ധിച്ചു. കുണ്ഡലം, മാല, കിരീടം, എന്നീ സ്വർണാഭരണങ്ങളും ചന്ദനം, കുങ്കുമം, കസ്തൂരി എന്നീ ലേപനങ്ങളും ഉപേക്ഷിച്ച് ഭസ്മരുദ്രാക്ഷാദികൾ ധരിച്ചാണ് ആ ശിവ ഭക്തൻ ജീവിതം നയിച്ചത്. നമശിവായ എന്ന പഞ്ചാക്ഷരം ജപിച്ചും, ശിവപൂജ നിർവഹിച്ചും, അദ്ദേഹം ചോള രാജ്യത്തെ പരിപാലിച്ചു..
ഒരു ദിവസം സമീപത്തുള്ള നദിയിൽ സ്നാനം ചെയ്തതിനുശേഷം കാമാക്ഷി ദർശനത്തിന് എത്തി. അപ്പോൾ അവിടെ ഏതാനും മഹർഷിമാർ ശിവക്ഷേത്രമഹിമയും മൂലലിംഗ മഹിമയും തീർത്ഥ മഹിമയും പ്രകീർത്തിക്കുന്നത് ചോള രാജാവ് ശ്രവിക്കുവാൻ ഇടയായി. സുന്ദരേശ്വര ഭഗവാനെ ദർശിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി. അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ പാണ്ഡ്യരാജാവ് ശത്രുവാണെന്ന കാര്യം ഓർമ്മ വന്നു. എങ്കിലും ഹാലാസ്യനാഥനെ ധ്യാനിച്ചുകൊണ്ട് ജീവിച്ചു. ഒരു ദിവസം രാത്രിയിൽ ചോള രാജാവിന് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ കൂടി ഭഗവാൻ ഇങ്ങനെ അരുളി.അങ്ങ് ഏകനായി വന്ന് നിർഭയം എന്നെ ദർശിച്ചു പോകുക, ചോള രാജാവ് വേഷപ്രച്ഛന്നനായി വേഗവതി നദീതീരത്ത് എത്തി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു. തീരം കവിഞ്ഞൊഴുകുന്ന നദി കടന്നു പോകുവാൻ വളരെ പ്രയാസമാണ്. പ്രയാസപ്പെട്ട് കടന്നാലും ശത്രുവായ പാണ്ഡ്യൻ അറിഞ്ഞാൽ സൈന്യവുമായി യുദ്ധം ചെയ്യാൻ വരും. എനിക്ക് ഒറ്റയ്‌ക്ക് എങ്ങനെ ജയിക്കാൻ ആകും. ചിന്ത കൊണ്ട് എന്താണ് പ്രയോജനം.?
രാജാവ് പ്രാർത്ഥിച്ചു..
“സുന്ദരേശാ ഭഗവാനെ അങ്ങയുടെ മൂല ലിംഗം ദർശിക്കുവാനുള്ള ആഗ്രഹത്താൽ ഞാൻ ഇവിടം വരെ വന്നു. ഒഴുക്കുള്ള നദിയും ശത്രുവായ പാണ്ഡ്യനും അങ്ങയുടെ ദർശന സൗഭാഗ്യത്തിനുള്ള ആഗ്രഹത്തിന് തടസ്സമാകും എന്ന് തോന്നുന്നു. സേവകന്മാരുടെ ഉറ്റ ബന്ധുവായ ഭഗവാനെ.. അങ്ങയുടെ പാദാരവിന്ദങ്ങൾ അല്ലാതെ മറ്റൊന്നും എനിക്ക് ആശ്രയമില്ല. ഹാലാസ്യനായക.. ഭക്തവത്സല… ഇന്ദ്രവിമാന മധ്യസ്ഥമായ ലിംഗത്തെ ദർശിക്കുവാൻ ഉള്ള മാർഗം ഉണ്ടാക്കിത്തരണമേ..”
ഭക്തനായ ചോള രാജാവിന്റെ ഭക്തിയും അദ്ദേഹത്തിനു ഉണ്ടായിരിക്കുന്ന ദുഃഖവും കരുണാനിധിയായ ഭഗവാൻ അറിഞ്ഞു ക്ഷേത്ര വാതിലുകൾ ബന്ധിച്ച ക്ഷേത്രപാലകൻ പോയപ്പോൾ ഭഗവാൻ വടക്കുഭാഗത്തുള്ള വാതിൽ തുറന്നു വേഗവതിയിലെ ജലം വറ്റിച്ച് ചോള രാജാവിനെ ഹേമ പത്മിനിയിൽ സ്നാനം ചെയ്യിപ്പിച്ചു. അദ്ദേഹത്തിന് ദിവ്യ ദൃഷ്ടി നൽകി. അന്ധകാരം നിറഞ്ഞ രാത്രിയിൽ രാജാവ് ക്ഷേത്രം ദർശിച്ചു. ആദ്യം മീനാക്ഷി ദേവിയുടെ രൂപം കാണിച്ചുകൊടുത്തു. പിന്നീട് ഇന്ദ്രനിർമ്മിതമായ സ്വന്തം വിമാനത്തേയും സുന്ദരേശ്വര ലിംഗത്തെയും കാണിച്ചുകൊടുത്തു. ഇന്ദ്ര വിമാനത്തിന്റെ മധ്യത്തിലുള്ള പുരാതനമായ ലിംഗത്തെ കണ്ടപ്പോൾ ചോള രാജാവിന് ഉണ്ടായ ആനന്ദം വർണ്ണനാതീതമാണ്. ഭക്തി സമുദ്രത്തിൽ ആറാടി അദ്ദേഹം എല്ലാം മറന്ന് രോമാഞ്ചത്തോടുകൂടി തൊണ്ടയിടറി സ്തുതിച്ചു. സാഷ്ടാംഗം പ്രണമിച്ചു..രാജാവിന്റെ ഭക്തി കണ്ടപ്പോൾ മഹേശ്വരൻ എല്ലാ അഭീഷ്ടങ്ങളും പ്രദാനം ചെയ്തു, അനന്തരം ഇങ്ങനെ പറഞ്ഞു,
“ചോള രാജാവേ ഭക്തനായ പാണ്ഡ്യനോട് യുദ്ധം ചെയ്യുവാനുള്ള ബലം നിനക്കില്ല, അതുകൊണ്ട് എത്രയും പെട്ടെന്ന് തിരിച്ചു പോവുക,” വേഗവതി നദീതീരം വരെ രാജാവിനെ തിരിച്ചുകൊണ്ടുപോയി വിട്ടു..
ഈ കാര്യങ്ങൾ എല്ലാം സുന്ദരേശ്വര ഭഗവാൻ ഒരു സിദ്ധന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടാണ് ചെയ്തത്. ചോള രാജാവ് നദിയുടെ മറുഭാഗത്ത് എത്തിയപ്പോൾ നദി പൂർവസ്ഥിതിയിലായി. ഭസ്മരുദ്രാക്ഷാദികൾ ധരിച്ച സിദ്ധനും അപ്രത്യക്ഷനായി. ചോളരാജാവ് ഭഗവാന്റെ ഭക്ത വാത്സല്യത്തെ ചിന്തിച്ചുകൊണ്ട് സ്വന്തം രാജ്യത്തിൽ പ്രവേശിച്ചു..
സുന്ദരേശ്വര ഭഗവാൻ തുറന്ന വാതിൽ ബന്ധിച്ച് സ്വന്തം ആലയത്തിൽ തിരികെ പ്രവേശിച്ചു. പ്രഭാതത്തിൽ ദ്വാരപാലകൻ വന്നു നോക്കിയപ്പോൾ വാതിലുകൾ അടച്ചതിൽ വ്യത്യാസം ഉള്ളതായി കണ്ടു. അവർ ഈ കാര്യം പാണ്ഡ്യരാജാവിനെ അറിയിച്ചു. അദ്ദേഹം അന്വേഷണത്തിന് കൽപ്പന നൽകി. വാതിൽ തുറന്നത് ആരാണെന്നറിയാൻ പ്രയാസമാണെന്ന് അന്വേഷണ വിദഗ്ധർ അറിയിച്ചു. ഈ കൃത്യം ചെയ്തത് ആരാണെന്ന് അറിയാതെ ഭക്ഷണം കഴിക്കുകയില്ലെന്ന് രാജാവ് ദൃഢ നിശ്ചയം എടുത്തു .ഭക്ഷണം ഉപേക്ഷിച്ച് വിഷാദമഗ്നനായി കഴിയുന്ന രാജാവിനോട് സ്വപ്നത്തിൽ വന്ന ഭഗവാൻ ഇങ്ങനെ അരുളി.
“എന്റെ ഭക്തനായ ചോള രാജാവിന് ക്ഷത്ര ദര്ശനത്തിനുള്ള ആഗ്രഹം ഉണ്ടായി. ആ ആഗ്രഹം സാധിക്കുവാൻ വേണ്ടി ഞാനാണ് കൃത്രിമം ചെയ്തത്. വാതിൽ തുറന്നതും ആഗ്രഹം സാധിപ്പിച്ചതിനുശേഷം വാതിൽ ബന്ധിച്ചത് ഞാനാണ്. ഇതിൽ മറ്റാരെയും സംശയിക്കേണ്ടതില്ല..”
അടുത്ത ദിവസം രാജാവ് ഈ കാര്യങ്ങൾ മന്ത്രിമാരെ അറിയിച്ചു. എല്ലാവരും ഭഗവാന്റെ ഭക്തവാത്സല്യത്തെ പ്രശംസിച്ചു രാജാവിന് ഭഗവാനോടുള്ള ഭക്തി വർദ്ധിച്ചു. നീതിയോടും ധർമ്മത്തോടും കൂടി അനേകകാലം രാജ്യം ഭരിച്ചു.
ഈ ലീല ഭക്തിയോടുകൂടി ഹൃദിസ്ഥമാക്കുന്നവർക്ക് ദോഷങ്ങൾ മാറുകയും മോക്ഷം ലഭിക്കുകയും ചെയ്യും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 35 – സൈന്യങ്ങൾക്ക് ജലദാനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















