ജറുസലേം: ഗാസയിൽ ബന്ദികളായവരിൽ രണ്ടാം ബാച്ചിനെയും മോചിപ്പിച്ച് ഹമാസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹമാസ് തടവുകാരെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് (ഐസിആർസി) കൈമാറിയത്.
ഹമാസിന്റെ അടിമത്തത്തിൽ നിന്ന് മോചിതരായ 13 ഇസ്രായേലികളും തായ്ലൻഡിൽ നിന്നുള്ള നാല് പേരും ഞായറാഴ്ച ഇസ്രായേലിൽ എത്തി. മോചിതരായ 13 ഇസ്രായേലികളിൽ ആറ് പേർ സ്ത്രീകളും ഏഴ് പേർ കുട്ടികളുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
മോചിപ്പിച്ചവരിൽ ഒൻപത് വയസ്സുള്ള ഐറിഷ്-ഇസ്രായേൽ പെൺകുട്ടി എമിലി ഹാൻഡും ഉൾപ്പെടുന്നുണ്ട്. ഈ കുട്ടി ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആദ്യം കരുതിയിരുന്നു. മോചിപ്പിക്കപ്പെട്ട ബന്ദികൾ ഇസ്രായേലിലെ ആശുപത്രികളിലേക്കുള്ള യാത്രയിലാണ്. അവിടെ അവർ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.
ബന്ദികൾക്ക് പകരമായി, പ്രായപൂർത്തിയാകാത്തവരടക്കം 39 പാലസ്തീൻ പൗരന്മാരെ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചു. ഹമാസ് ബന്ദികളെ പ്രതിദിനം 10 പേരെങ്കിലും മോചിപ്പിക്കുന്നത് തുടർന്നാൽ വെടിനിർത്തൽ നീട്ടുമെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായ വെടിനിർത്തൽ കരാർ പ്രകാരം 50 ബന്ദികളെ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കും.
അതേസമയം നാല് ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരം തടവുകാരെ കൈമാറുന്നതിന്റെ ആദ്യ ഘട്ടത്തിൽ, 13 ഇസ്രായേലികൾ, തായ്ലൻഡിൽ നിന്നുള്ള 10 പേർ, ഒരു ഫിലിപ്പിനോ പൗരൻ എന്നിവരുൾപ്പെടെയുള്ള 24 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചതെന്ന് വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ച ഖത്തർ അറിയിച്ചിരുന്നു.