കൊൽക്കത്ത: സമൂഹമാദ്ധ്യമങ്ങളിൽ ഏറെ നേരം ചിലവഴിച്ചതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ ഉടലെടുത്ത തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കൊൽക്കത്തയിലെ ഹരിനാരായൺപൂരിലാണ് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത 32-കാരിയായ അപർണയെ ഭർത്താവ് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇരുവരുടെയും മകൻ വീട്ടിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും ഇവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. സോഷ്യൽമീഡിയ ഉപയോഗത്തെ തുടർന്ന് അമ്മയെ നിരന്തരം അച്ഛൻ ചോദ്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകൻ പറഞ്ഞു. കൊലപ്പെടുത്തുന്നതിനു മുൻപും ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. കൊലയ്‌ക്ക് ശേഷം ഭർത്താവ് ഒളിവിൽപ്പോയി. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.