പത്തനംതിട്ട: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ നാളെ പൊങ്കാലയർപ്പിക്കാൻ ക്ഷേത്രത്തിലെത്തും. പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു
നാളെ പുലർച്ചെ 4 മണിയ്‌ക്ക് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 മണിയ്‌ക്ക് വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടത്തും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും.
ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമം കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്ത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. രാവിലെ 11 മണിയോടെ പൊങ്കാല നിവേദിക്കും
വൈകിട്ട് 5 മണിയ്‌ക്ക് കുട്ടനാട് എം.എൽ.എ കെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആയിരത്തിലധികം വോളന്റിയേഴ്‌സിനെയാണ് നിയോഗിച്ചിട്ടുള്ളത് പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താൽക്കാലിക സൗകര്യങ്ങളും ഏർപ്പെടുത്തും. ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണയും ഹരിത ചട്ടങ്ങൾ പാലിച്ചാണ് പൊങ്കാല നടത്തുന്നത്.















