ലക്‌നൗ: യോഗ കൂടോത്രമാണെന്ന് പറഞ്ഞ് മുമ്പ് അവഗണിച്ചിരുന്നു എന്നാൽ ഇന്ന് എല്ലാ വർഷവും ജൂൺ 21 ലോകം യോഗാ ദിനം ആഘോഷിക്കുകയാണെന്ന് ആർഎസ്എസ് സർസംഘ്ചാലക് ഡോ. മോഹൻ ഭഗവത്. നോയിഡയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണയുടെ കാലത്ത്, ആയുർവേദവും യോഗയും ധാരാളം ആളുകളെ സഹായിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സംസ്കാരമാണ്, ഭാരതത്തിന്റെ സംസ്‌കാരവും യോഗാപാരമ്പര്യവും. മുൻപ് ലോകം ഇവയെ എല്ലാം തള്ളിക്കളഞ്ഞു. എന്നാൽ ഇപ്പോൾ അതിനെ ലോകം മുഴുവൻ അംഗീകരിച്ചു. ഇന്ന് ലോകം അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുകയാണ്. യോഗ ലോകമെമ്പാടും വൻ ജനപ്രീതി നേടിയിട്ടുണ്ട്. 2014-ൽ ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര യോഗാ ദിനത്തിന് വേണ്ടി സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ യോഗാദിനത്തിന്റെ ആശയം വസുധൈവ കുടുംബത്തിന് യോഗ എന്നതായിരുന്നു. എല്ലാവരുടെയും ക്ഷേമത്തിനായുള്ള യോഗ എന്നതാണ് അതിന്റെ അർത്ഥം. എല്ലാവരേയും ഒന്നിപ്പിക്കുകയും അവരെ കൈപിടിച്ചുയർത്തുകയും ചെയ്യുന്നതാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.