ലക്നൗ: ‘ ദേവ് ദീപാവലി’ക്കായി ഒരുങ്ങി ഉത്തർപ്രദേശ് നഗരികൾ. വാരാണസിയിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കാശിയിലെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഗംഗാഘട്ടുകളിൽ വിളക്കുകൾ തെളിയിക്കുമെന്നും അധികൃതർ അറിയിച്ചു.
” ദേവ് ദീപാവലിക്കായി എത്തുന്ന വിനോദസഞ്ചാരികളെ വർണപൂരിതമായ വാരാണസി സ്വാഗതം ചെയ്യും. വിനോദസഞ്ചാരികൾക്കായി നിരവധി പ്രദർശങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ശിവ ഭഗവാന്റെ കീർത്തനങ്ങളും സ്തുതികളും വാരാണസിയിലുടനീളം അലയടിക്കും.”- പ്രസ്താവനയിൽ പറയുന്നു.
‘ ദൈവങ്ങളുടെ ദീപാവലി’ എന്നാണ് ദേവ് ദീപാവലി അറിയപ്പെടുന്നത്. ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞുള്ള കാർത്തികയിലെ പൗർണമിയിലാണ് ദേവ് ദീപാവലി നടക്കുന്നത്. ഗംഗാ നദിയെയും ദേവിയെയും ആദരിക്കുന്നതിനായി രവിദാസ് ഘട്ട് മുതൽ രാജ്ഘട്ട് വരെയുള്ള ഗംഗാ നദീതീരത്ത് ഒരു ദശലക്ഷത്തിലധികം മൺവിളക്കുകൾ തെളിയും. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ നിർമ്മിച്ചെടുത്ത പടക്കങ്ങൾ മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും തദ്ദേശീയമായി നിർമ്മിച്ചെടുത്ത മൺചിരാതുകൾ ദേവ് ദീപാവലിയെ പ്രകാശപൂരിതമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ദേവ് ദീപാവലിക്കായി 7,8 ലക്ഷം വരെ ഭക്തജനങ്ങൾ കാശിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വാരാണസിയിലുടനീളം ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.