ന്യൂഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഖുറാൻ ഉൾപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്. രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത ഷഫീഖുർ റഹ്മാൻ ഖുറാനെക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് ഇല്ലെന്നും അതിനാൽ സിലബസിൽ ഉൾപ്പെടുത്തണമെന്നും വാദിച്ചു.
‘എൻസിഇആർടി സിലബസിൽ മതഗ്രന്ഥങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഖുറാനായിരിക്കണം, രാമായണമോ മഹാഭാരതമോ അല്ല, കാരണം ഖുറാനേക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് വേറെയില്ല. പുസ്തകം എഴുതിയത് ഞങ്ങളോ രാജ്യത്തെ ജനങ്ങളോ അല്ല, അള്ളാഹുവാണ്. അതിനാൽ ഇത് എൻസിഇആർടിയിൽ ഉൾപ്പെടുത്തണം’ ഷഫീഖുർ റഹ്മാൻ ബാർബ് പറഞ്ഞു
സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിന് മേൽനോട്ടം വഹിക്കാൻ കഴിഞ്ഞ വർഷം എൻസിഇആർടി ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് അനുസൃതമായിയാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. സി ഐ ഐസക്ക് അദ്ധ്യക്ഷനായ ഉന്നതതല സമിതി രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്ന് എൻസിആർടി വിശദീകരിച്ചിരുന്നു.
ഇത് ആദ്യമായല്ല എസ്പി എംപി ഷഫീഖുർ റഹ്മാൻ ബാർഖ് തന്റെ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടുന്നത്. ഒക്ടോബറിൽ , ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ , ഹമാസ് ഒരു ഭീകര സംഘടനയല്ലെന്ന് ബാർഖ് പറഞ്ഞിരുന്നു. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണെന്ന് ഹമാസെന്നും അതിനാൽ പലസ്തീൻ ഭീകര സംഘടനയെ പിന്തുണയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2022 ഒക്ടോബറിൽ, ഷഫീഖുർ റഹ്മാൻ ബാർഖിന്റെ സ്ത്രീവിരുദ്ധ പരാമർശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് ബുർഖയില്ലാതെ നടക്കാൻ അനുവദിക്കുന്നത് പുരുഷന്മാരിൽ വന്യതയും കാമാസക്തിയും വർദ്ധിപ്പിക്കുമെന്ന് പ്രസംഗിച്ചിരുന്നു. വന്ദേമാതരം ആലപിക്കുന്നത് ഇസ്‌ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചിരുന്നു. താലിബാനെ അഭിനന്ദിച്ചതിനും തീവ്ര ഇസ്ലാമിക സംഘടനയെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുമായി താരതമ്യപ്പെടുത്തിയതിനും സമാജ്‌വാദി പാർട്ടി നേതാവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്രമങ്ങൾ അഴിച്ചു വിട്ടതിനും ഷഫീഖുർ റഹ്മാൻ ബാർഖിനെതിരെ കേസെടുത്തിരുന്നു.















