വാക്കുകൾക്കതീതമായ സൗഹൃദവും ആത്മബന്ധവുമുള്ളവരാണ് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസും സുരേഷ് ഗോപിയും തമ്മിൽ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ സുരേഷ് ഗോപി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
കാറപകടത്തിൽ മരണമടഞ്ഞ തന്റെ പ്രിയ മകൾ ലക്ഷ്മിയുടെ മരണത്തെ കുറിച്ചുള്ള കണ്ണീരണയ്‌ക്കുന്ന ഓർമ്മകളിലൂടെയാണ് സുരേഷ് ഗോപി ഇന്ദ്രൻസുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞത്. തന്റെ പൊന്നോമന അന്ത്യവിശ്രമം കൊള്ളുന്നത് ഇന്ദ്രൻസ് തയ്ച്ച, തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ ഷർട്ടിന്റെ ചൂടേറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
1992-ൽ പുറത്തിറങ്ങിയ ഉത്സവമേളം എന്ന സിനിമയുടെ കോസ്റ്റ്യും ഡിസൈനറായിരുന്നു ഇന്ദ്രൻസ്. ഷൂട്ട് കഴിയുമ്പോൾ ആ ഷർട്ട് ഇന്ദ്രൻസിനോട് പറഞ്ഞുവെന്ന് സുരേഷ് ഗോപി പറഞ്ഞു. അന്ന് ആ ഷർട്ട് ഇന്ദ്രൻസ് പൊതിഞ്ഞ് ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്ന അന്ന് എനിക്ക് കൊണ്ടുതന്നു. മഞ്ഞ ഷർട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് സുരേഷ് ഗോപി ഷർട്ട് വേണമെന്ന് പറഞ്ഞത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ട് അദ്ദേഹത്തിന്റെ മൂത്ത മകൾ ലക്ഷ്മി മരണത്തിന് കീഴടങ്ങിയത്. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്ത് നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം- എന്നാണ് പ്രമുഖ ടെലിവിഷൻ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപി എന്ന വ്യക്തി കുട്ടികളെ പോലെയാണെന്നും പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും ചെയ്യുന്നതാണ് രീതിയെന്നുമാണ് ഇന്ദ്രൻസ് പറഞ്ഞത്. അദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് നമ്മുടെ വേദന. അദ്ദേഹം കുട്ടികളെപ്പോലെയാണ്. ശരീരമൊക്കെ ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും എല്ലാം ചെയ്യും അദ്ദേഹത്തിന്- എന്നാണ് ഇന്ദ്രൻസ് സുരേഷ് ഗോപിയുടെ വീഡിയോ കണ്ട് പ്രതികരിച്ചത്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ വേളയിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.