പട്‌ന: ഹൈന്ദവ ആഘോഷങ്ങൾക്ക് അവധികൾ ഒഴിവാക്കി ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂടുതൽ അവധികൾ പ്രഖ്യാപിച്ച ബിഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. നിതീഷ് കുമാർ സർക്കാരിന്റേത് പ്രീണന രാഷ്‌ട്രീയമാണെന്ന് നിത്യാനന്ദ് റായ് ആരോപിച്ചു. ബിഹാർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2024ലെ കലണ്ടറിനെതിരെയാണ് വിമർശനം. തീജ്, ജിതിയ തുടങ്ങിയ ഹൈന്ദവ ആഘോഷ ദിനങ്ങളിലെ അവധികൾ ഒഴിവാക്കിയ ശേഷം ഈദുൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയ്‌ക്കായി കൂടുതൽ അവധികൾ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
” നിതീഷ് കുമാറിന്റേയും തേജസ്വി യാദവിന്റേയും നേതൃത്വത്തിലുള്ള സർക്കാർ ബിഹാറിൽ പ്രീണന രാഷ്‌ട്രീയമാണ് നടപ്പാക്കുന്നത്. ഹിന്ദുക്കളുടെ ആഘോഷ ദിനങ്ങളിലെ അവധികൾ ഒഴിവാക്കി, മുസ്ലീം ആഘോഷങ്ങൾക്ക് കൂടുതൽ അവധി നൽകിയിരിക്കുകയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിത്. അങ്ങേയറ്റം പക്ഷപാതപരമായ ഈ നീക്കം സംസ്ഥാനത്തെ മുഴുവൻ ഹിന്ദുക്കളും കാണുന്നുണ്ട്. സമയമാകുമ്പോൾ അവർ ഇതിന് തക്ക മറുപടി നൽകും.
ബിഹാർ സർക്കാരിന്റെ ഈ തീരുമാനം പിൻവലിക്കണം എന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ ബിജെപി ഒരിക്കലും നിശബ്ദത പാലിക്കില്ല. വോട്ട് മാത്രം ലക്ഷ്യമിട്ട് ഒരു വിഭാഗത്തെ പൂർണമായും തള്ളിക്കൊണ്ടുള്ള പ്രീണന രാഷ്‌ട്രീയം ബിഹാറിൽ അംഗീകരിക്കുകയില്ലെന്നും” നിതീഷ് കുമാർ പറഞ്ഞു. കലണ്ടർ വിവാദത്തിൽ കേന്ദ്രമന്ത്രി അശ്വിനി ചൗബെയും നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിതീഷ് കുമാർ സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖംമൂടി ഒരിക്കൽ കൂടി ജനങ്ങൾക്ക് മുന്നിൽ തെളിഞ്ഞിരിക്കുകയാണെന്ന് അശ്വിനി ചൗബെ വിമർശിച്ചു.