കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ചിത്രം പുറത്തുവിട്ടു. കുട്ടിയിൽ നിന്നും പ്രതിയെ നേരിൽ കണ്ട കടയുടമയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. 30-ഓളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാഗത്തേക്ക് എന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികൾ മയങ്ങാൻ മരുന്ന് നൽകിയതായും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ രക്തവും മൂത്രവും പരിശോധനയ്‌ക്ക് അയച്ചു.