ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. വിദേശത്ത് നിന്നും ഇന്ത്യയിലേയ്‌ക്ക് തിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക. ദൗത്യം ആരംഭിക്കുന്നതിന് മുമ്പായി സമീപത്തെ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, സുരക്ഷാ ദൗത്യം വിജയിച്ചതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് അർനോൾഡ് ഡിക്‌സ്.
‘സേവനം ചെയ്യുന്നത് എന്റെ ബഹുമതിയാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ, എല്ലാ മാതാപിതാക്കളെയും കുട്ടികളെയും അവരുടെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഓർക്കുക.. ഞാൻ ആദ്യമേ പറഞ്ഞു, 41 പേരും വീട്ടിലെത്തും. ഈ ക്രിസ്തുമസ് നാളിൽ ആരും വേദനിക്കാൻ പോകുന്നില്ല. ക്രിസ്തുമസ് നേരത്തെ വരുന്നൂ..ഞങ്ങൾ ശാന്തരായി ഇരുന്നു’.
‘എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു. ഞങ്ങൾ ഒരു മികച്ച ടീമായി പ്രവർത്തിച്ചു. മികച്ച എഞ്ചിനീയർമാർ ഇന്ത്യയിലുണ്ട്. ഈ വിജയകരമായ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രമാണ്. എനിക്ക് ക്ഷേത്രത്തിലേയ്‌ക്ക് പോകണം, സംഭവിക്കാൻ പോകുന്നതിന് നന്ദി പറയാമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു. നിങ്ങൾ ശ്രദ്ധിച്ചില്ലെ, ഞങ്ങൾ ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്’- അർനോൾഡ് ഡിക്‌സ് പറഞ്ഞു.