ഉത്തരകാശി: തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. കുടുംബാംഗങ്ങളെ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും, സർക്കാർ തങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും, പുറംലോകം വീണ്ടും കാണുമെന്ന് ഉറപ്പായിരുന്നുവെന്നും തൊഴിലാളികൾ വ്യക്തമാക്കി. നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ ദൗത്യ സംഘം പുറത്തെത്തിച്ചത്.
‘ഞാൻ വളരെ സന്തോഷവാനും സുരക്ഷിതനുമാണ്. കുടുങ്ങിക്കിടക്കുന്ന മറ്റെല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ഇപ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്. തുരങ്കത്തിന്റെ തുടക്കത്തിൽ അവശിഷ്ടങ്ങൾ വീണു, ഞാൻ മറുവശത്തായിരുന്നു. സമയം ചെലവഴിക്കാൻ ഞങ്ങൾ തുരങ്കത്തിനുള്ളിൽ കറങ്ങി നടന്നു. തുടക്കത്തിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഭക്ഷണവും വെള്ളവും കിട്ടി. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഞങ്ങളുടെ മനോവീര്യം കൂടുതൽ ഉയർന്നുകൊണ്ടിരുന്നു. സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ പുറംലോകം കാണുമെന്ന ആത്മവിശ്വാസം രക്ഷാപ്രവർത്തകർ പകർന്നു തന്നുവെന്നും’- തൊഴിലാളികളിൽ ഒരാളായ വിശ്വജീത് കുമാർ വർമ പറഞ്ഞു.
അതേസമയം തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല’ എന്നായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.