ഡെറാഡൂൺ ; കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ അതീവ സാഹസികമായി രക്ഷപ്പെടുത്തിയത് . രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുന്ന നിമിഷം വരെയും സിൽക്യാര തുരങ്കത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബൗഖ്നാഗ് ദേവന്റെ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഇപ്പോൾ ഈ താൽക്കാലിക ക്ഷേത്രത്തിന് പകരം ഇവിടെ പുതുതായി ക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.
ടണൽ നിർമ്മിക്കുന്നിടത്ത് മുമ്പ് ബൗഖ്‌നാഗ് പ്രതിഷ്ഠ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇത് നിർമാണക്കമ്പനി പൊളിച്ചുമാറ്റുകയായിരുന്നുവെന്നും അവർ മുഖ്യമന്ത്രിയെ അറിയിച്ചു. ഈ വിവരങ്ങളറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് തുരങ്കത്തിന് പുറത്ത് ബഖ്‌നാഗ് ദേവന്റെ ക്ഷേത്രം സ്ഥാപിച്ചത് . ശേഷനാഗവുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത് .
മുഖ്യമന്ത്രി ധാമി, കേന്ദ്ര സഹമന്ത്രി ജനറൽ വികെ സിങ്, അന്താരാഷ്‌ട്ര തുരങ്ക വിദഗ്ധൻ അർനോൾഡ് ഡിക്‌സ് എന്നിവരും തുരങ്കത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്നാണ് പുതിയ ക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് . ക്ഷേത്രം പൊളിച്ചുമാറ്റിയതിന് പരിഹാരകർമ്മങ്ങൾ നടത്തിയ ശേഷമാകും പുതിയത് നിർമ്മിക്കുക.
ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലെ ആ പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുന്ന ദേവത ഖേത്രപാൽ എന്നാണ് പറയപ്പെടുന്നത്. പ്രാദേശിക ഗർവാലി ഭാഷയിലെ ‘ക്ഷേത്രപാൽ’ എന്ന വാക്കിന്റെ രൂപാന്തരമാണ് ഖേത്രപാൽ എന്ന വാക്ക്. ഇവിടെ വനം സംരക്ഷിക്കുന്ന വനദേവതയെയും പ്രദേശം സംരക്ഷിക്കുന്ന ഖേത്രപാലിനെയും മറ്റ് പ്രാദേശിക ദേവതകളെയും ആരാധിക്കുന്നുണ്ട്.















