കറാച്ചി: ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ടീമുകൾക്ക് ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ നൽകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റിൽ പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടന്ന മത്സരത്തിനായി ടീമുകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ നൽകിയതിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോടാണ് പിസിബി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് ലങ്കയും ടൂർണമെന്റിന് വേദിയായത്.
ഹൈബ്രിഡ് മോഡലിൽ മത്സരങ്ങൾ നടന്നതിനാൽ ടീമുകൾക്ക് പാകിസ്താനിലേക്കും ശ്രീലങ്കയിലേക്കും പോയിവരാനായി പിസിബി ചാർട്ടേണ്ട് ഫ്‌ലൈറ്റ് ഏർപ്പെടുത്തി. ഇത്തരത്തിൽ ചിലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പിസിബി എസിസിയ്‌ക്ക് കത്ത് നൽകിയിരിക്കുന്നത്. ഏഷ്യാകപ്പിന് പാകിസ്താൻ വേദിയായതോടെ സംഘാടനത്തിനായി 2 കോടി രൂപയോളം എസിസി അനുവദിച്ചിരുന്നു.
ഈ തുകയ്‌ക്ക് പുറമെ ടിക്കറ്റ് വരുമാനത്തിൽ നിന്നും ടൂർണമെന്റ് സ്‌പോൺസർഷിപ്പിൽ നിന്നുമുള്ള പണത്തിന്റെ ഒരു വിഹിതവും പിസിബിക്ക് ലഭിക്കും. എന്നാൽ ടീമുകൾക്കായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ ഏർപ്പെടുത്തിയതോടെ ക്രിക്കറ്റ് ബോർഡിന് നഷ്ടം സംഭവിച്ചെന്നും ആ നഷ്ടം നികത്തേണ്ട ഉത്തരവാദിത്തം എസിസിക്കുമാണെന്നാണ് പിസിബിയുടെ വാദം.