കേപ്: ഇസ്രായേലിൽ തടവിലാക്കപ്പെട്ട എല്ലാ പാലസ്തീൻ തടവുകാർക്കും പകരമായി തങ്ങൾ തടവിലാക്കിയ എല്ലാ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനും മുൻ ഗാസ ആരോഗ്യമന്ത്രിയുമായ ബാസെം നയിം. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന വെടിനിർത്തൽ നീട്ടുന്നതിനും, ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നതിന്റേയും ഭാഗമായി ചർച്ചകൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും നയിം പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ്പിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നയിം.’ഞങ്ങളുടെ എല്ലാ തടവുകാർക്കും പകരമായി ഇസ്രായേലിന്റെ എല്ലാ സൈനികരെയും വിട്ടയയ്‌ക്കാൻ ഹമാസ് തയ്യാറാണ്. ഗാസയിൽ സ്ഥിരം വെടിനിർത്തൽ നടപ്പാക്കാൻ മധ്യസ്ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും’ നയിം പറയുന്നു. ഇരുകൂട്ടരും തമ്മിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിലാണ് ഒപ്പുവച്ചത്. കൂടുതൽ ബന്ദികളെ ഹമാസ് വിട്ടയയ്‌ക്കാൻ തയ്യാറായതോടെ വെടിനിർത്തലും നീട്ടുകയായിരുന്നു.
അതേസമയം ഈ കരാറിൽ നിന്ന് ഹമാസിന്റെ പിടിയിലുള്ള ഇസ്രായേൽ സൈനികരെ ഒഴിവാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ട സാധാരണക്കാരെ വിട്ടയയ്‌ക്കാൻ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ ആരംഭിച്ചത്. വെടിനിർത്തൽ നാല് ദിവസം കൂടി നീട്ടണമെന്നും, കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ 60 ഇസ്രായേൽ പൗരന്മാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിട്ടയച്ചത്. 180ഓളം പാലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു.