തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിലൂടെ പണമിടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. പബ്ലിക് ഹോട്ട്‌സോപ്ട്ട് സംവിധാനം പ്രയോജനപ്പെടുത്തി പണമിടപാടുകൾ നടത്തുന്നവർ പരമാവധി ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളിൽ അകപ്പെടുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം…
പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്.
ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമ്മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പോലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.