പത്തനംതിട്ട: കൊല്ലം ഓയൂരിൽ ആറ് വസുകാരിയെ കാണാതായ സംഭവത്തിൽ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി ഒന്നും അറിയാത്ത മട്ടിലാണ് നടക്കുന്നതെന്നും എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നും മുരളീധരൻ വിമർശിച്ചു. ശബരിമല ദർശത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും കഴിവില്ലായ്മയാണ്. നഗരഹൃദയത്തിലാണ് കുട്ടിയെ തിരിച്ച് കൊണ്ട് വിട്ടത്. എന്നിട്ടും പ്രതികളെ കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേരളത്തിൽ എന്ത് കുറ്റകൃത്യവും ചെയ്ത് രക്ഷപ്പൊടാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ശബരിമല വികസനത്തിന് കേന്ദ്രം നൽകിയ തുകയിൽ വലിയൊരു ശതമാനവും സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടില്ല. കേരളത്തിലെ നിയമവാഴ്ച പൂർണമായും തകർന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധ മുഴുവനും രാഷ്ട്രീയത്തിലാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കാൻ മുഖ്യമന്ത്രി താത്പര്യം കാണിക്കണമെന്നും മുരളീധരൻ പറഞ്ഞു.