മുംബൈ : കാണാതായ ആറു വയസ്സുകാരിയെ ചുരുങ്ങിയ സമയം കൊണ്ട് മുംബൈ പോലീസ് കണ്ടെത്തിയത് പോലീസ് നായയുടെ സഹായത്തൊടെ. ലിയോ എന്ന പോലീസ് നായയുടെ വൈദഗ്ധ്യമാണ് സിസിടിവി ഇല്ലാത്ത പ്രദേശത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്. മുംബൈ പോലീസിന്റെ ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിലെ അംഗമാണ് ലിയോ.
മുംബൈ അന്ധേരി ഈസ്റ്റിലെ അശോക് നഗറിൽ വെച്ചാണ് ആറുവയസ്സുകാരിയെ കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തത് വീട്ടുകാരെ ആശങ്കയിലാക്കി. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് കുടുംബം സമീപമുള്ള പവായ് പോലീസ് സ്റ്റേഷനെ സമീപിച്ചു. പവായ് പോലീസ് വിഷയം അതീവ ഗൗരവമായി എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പ്രദേശത്ത് സിസിടിവി കവറേജ് ഇല്ലാത്തതിനാൽ തിരച്ചിൽ വെല്ലുവിളിയായിരുന്നു. എങ്കിലും ലഭിക്കാവുന്ന സ്ത്രോസ്സുകൾ ഉപയോഗപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കാൻ പോലീസ് ഡോഗ് സ്ക്വാഡിന്റെ സേവനവും തേടി. തുടർന്നാണ് ലിയോ അന്വേഷണത്തിന്റെ ഭാഗമായത്.
കുട്ടി അന്ന് ധരിച്ചിരുന്ന ടീ ഷർട്ടിന്റെ മണത്തെ അടിസ്ഥാനമാക്കിയാണ് ലിയോ തിരച്ചിൽ നടത്തിയത്. പോലീസ് ആദ്യം ലിയോയെ കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ ലിയോ അംബേദ്കർ ഗാർഡൻ, അശോക് ടവർ ഏരിയയിൽ നിന്ന് കുട്ടിയുള്ള സ്ഥലത്തേക്ക് പോലീസിനെ കൊണ്ടുപോയി. ഒടുവിൽ പോലീസ് കുട്ടിയെ കണ്ടെത്തുകയും സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.