പത്തനംതിട്ട: ശബരിമലയിൽ മുറിയെടുക്കുന്നതിന് ഓൺലൈൻ വഴി മുൻകൂറായി അടയ്ക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരികെ നൽകുന്നില്ലെന്ന പരാതിയുമായി അയ്യപ്പ ഭക്തർ. പയ്യന്നൂരിലെ അയ്യപ്പ ഭക്തരാണ് ദേവസ്വം ബോർഡിനെതിരെ പരാതി നൽകിയിരിക്കുന്നത്.
എല്ലാ വർഷവും പയ്യന്നൂരിൽ നിന്നും ശബരിമലയിൽ ഇവർ ദർശനത്തിനായി എത്താറുണ്ട്. വർഷങ്ങളായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന താമസസ്ഥലങ്ങളിലാണ് അയ്യപ്പ ഭക്തന്മാർ മുറി എടുത്തിരുന്നത്. എന്നാൽ ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയം മുൻകൂറായി അടച്ച പണം തിരികെ ലഭിക്കാറില്ലെന്നായിരുന്നു അയ്യപ്പ ഭക്തന്മാരുടെ പരാതി. മുറിയുടെ വാടക എത്രയാണോ അതു തന്നെ മുൻകൂറായി നൽകണം. ഇത്തരത്തിൽ മുറിയെടുത്ത നിരവധി അയ്യപ്പ ഭക്തർക്കാണ് ദേവസ്വം ബോർഡ് പണം നൽകാനുള്ളത്.
650 രൂപയുടെ മുറിയാണ് ഇപ്രാവശ്യം പയ്യന്നൂരിലെ അയ്യപ്പ ഭക്തന്മാർ ബുക്ക് ചെയ്തത്. ഇതിൽ 650 രൂപ ഓൺലൈൻ വഴി മുൻകൂറായി അടച്ചിരുന്നു. ദർശനം കഴിഞ്ഞ് വീട്ടിലെത്തി പത്ത് ദിവസം കഴിഞ്ഞിട്ടും അടച്ച പണം തിരികെ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. ഇതോടനുബന്ധിച്ച് നിരവധി പരാതികൾ മുഖ്യമന്ത്രിയുടെ പോർട്ടലിലും ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അയ്യപ്പ ഭക്തർ പോലും ഇത്തരത്തിൽ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.