ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പരസ്യസംവാദം നടത്തണമെന്ന ആവശ്യത്തോട് കൃത്യമായി പ്രതികരിക്കാതെ രാഹുൽ. താൻ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ രാഹുൽ പക്ഷെ പ്രധാനമന്ത്രി അതിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
രാഹുലും പ്രധാനമന്ത്രി നരേന്ദ്രമോദിയും പൊതുസംവാദം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ദിനപത്രത്തിന്റെ മുൻ എഡിറ്റർ എൻ റാം, സുപ്രീംകോടതി മുൻ ജഡ്ജി മദൻ ലോകൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എപി ഷാ എന്നിവരാണ് രംഗത്തെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വാക്കുകൾ.
ആരോപണങ്ങളും വെല്ലുവിളികളും മാത്രമാണ് ഇരുഭാഗത്ത് നിന്നും കേൾക്കുന്നതെന്നും അർത്ഥവത്തായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുസംവാദം നടത്തണമെന്ന ആവശ്യം ഇവർ മുന്നോട്ടുവെച്ചത്. ഈ ഡിജിറ്റൽ യുഗത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങളാണ് കൂടുതലും പ്രചരിക്കുന്നതെന്നും ഇത്തരത്തിലുളള പൊതുസംവാദം വോട്ടർമാരെ കൃത്യമായ തെരഞ്ഞെടുപ്പിന് സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം ഉന്നയിച്ചത്.