മുംബൈ: മൂന്ന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (ഫെമ) കീഴിലുള്ള ആവശ്യകതകൾ റിപ്പോർട്ട് ചെയ്യുന്നതിന് ആർബിഐ നിർദ്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പിഴ അടയ്ക്കേണ്ടത്. 10,000 രൂപ വീതം മൂന്ന് ബാങ്കുകളും പിഴ അടയ്ക്കണം.
ഫെമയുമായി ബന്ധപ്പെട്ടിട്ടുള്ള ആർബിഐയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. 1999-ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പ്രവാസികളിൽ നിന്നുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് എച്ച്ഡിഎഫ്സി ബാങ്കിന് പിഴ ചുമത്തുന്നതെന്ന് ആർബിഐ അറിയിച്ചു.
ഇതിന് പുറമെ വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബിഹാറിലെ പാടലിപുത്ര സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒഡീഷയിലെ ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്തിലെ പാടാൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
അതേസമയം, മേൽ പറഞ്ഞ ബാങ്കുകളിലെല്ലാം തന്നെ റെഗുലേറ്ററി കംപ്ലയിൻസിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിട്ടുള്ളതെന്ന് ആർബിഐ അറിയിച്ചു. ഇവയൊന്നും തന്നെ ഉപഭോക്താക്കളുമായുള്ള ഇടപാടുകളെ ബാധിക്കുന്നതല്ല എന്നും ആർബിഐ വ്യക്തമാക്കി. ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇതുമൂലം നഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ലെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.