കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ ലാപ്‌ടോപ്പിൽ കാണിച്ച കാർട്ടൂണും നിർണായക തെളിവായി. താമസിപ്പിച്ച വീട്ടിൽ വച്ച് കാർട്ടൂൺ കാണിച്ചിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഏത് കാർട്ടൂണാണ് കാണിച്ചതെന്നും, കാർട്ടൂൺ കണ്ട സമയവും അടക്കമുള്ള കാര്യങ്ങൾ കുട്ടിയിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. സംഭവം നടന്ന ദിവസം രാത്രി ലാപ്‌ടോപ് ഉപയോഗിച്ചതിന്റെ വിശദാംശങ്ങളും പോലീസ് തേടിയിരുന്നു. ഇതിൽ പ്രതിയുടെ വീട്ടിലെ ലാപ്‌ടോപ്പിൽ നിന്നാണ് കാർട്ടൂൺ കണ്ടതെന്നാണ് വിവരം.
അതേസമയം കള്ളക്കഥകളായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കൊണ്ടാണ് താൻ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ കാര്യങ്ങളിൽ പോലീസിന് പൊരുത്തക്കേടുകൾ തോന്നുകയും സംശയങ്ങൾ ഉയരുകയുമായിരുന്നു.
പ്രതിയ്‌ക്ക് കുട്ടിയുടെ കുടുബവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഇയാളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി സ്വയം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇയാൾ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെ അടക്കം തട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതിയിട്ടതെന്നുമാണ് വിവരങ്ങൾ. കൂടാതെ വെറെയും കുട്ടികളെ തട്ടിക്കൊണ്ടു പോയി വിലപേശുകയായിരുന്നു ഇയാളുടെ ലക്ഷ്യം.കൂടാതെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും തേടിയതായി വിവരം. ഈ സംഘത്തിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു.