കൊല്ലം: കുട്ടിയുടെ സഹോദരനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് എഡിജിപി എം.ആർ അജിത് കുമാർ. തന്നാലാകും വിധം ഇതിനെ ചെറുത്ത് നിൽക്കാൻ സഹോദരൻ ശ്രമിച്ചു. സഹോദരൻ ഇത്രയധികം ധൈര്യം കാണിക്കുമെന്ന് വിചാരിച്ചില്ലെന്ന് പ്രതികളും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നുവെന്നും എഡിജിപി പറഞ്ഞു.
സംഭവത്തിന് ഒരാഴ്ച മുൻപ് തന്നെ പ്രതികൾ കുട്ടികളെ ലക്ഷ്യം വെച്ചിരുന്നു. രണ്ട് കുട്ടികളും ട്യൂഷൻ കഴിഞ്ഞ് വൈകുന്നേരം ആറരയോടെ വീട്ടിലേക്ക് മടങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് രണ്ട് മൂന്ന് വട്ടം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മുത്തശി തന്നെ ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതോടെ പദ്ധതി പാളിയതായി മനസിലാക്കി. സംഭവ ദിവസം കുട്ടികൾക്കായി കാത്തി കിടന്നാണ് തട്ടിയെടുത്തത്.
സഹോദരന്റെ ചെറുത്ത് നിൽപ്പിനൊടുവിൽ പ്രതികൾ കുട്ടിയുമായി കടന്നുകളഞ്ഞു. പിന്നാലെ കുട്ടി കരഞ്ഞു. അച്ഛന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞതോടെയാണ് സമാധാനിപ്പിച്ചത്. മുഖം പൊത്തി പിടിച്ചു, മടിയിൽ കിടത്തി. പിന്നീട് കുട്ടിക്ക് ഗുളിക നൽകി. ഇതോടെ കുഞ്ഞിന്റെ കരച്ചിൽ നിന്നു. മൂവരും ചേർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. അടുത്ത ലക്ഷ്യം പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. കുട്ടിയാണ് മാതാവിന്റെ നമ്പർ നൽകിയതെന്നും പ്രതികൾ പറഞ്ഞു.
പാരിപ്പിള്ളിയിൽ നിന്നാണ് പദ്മകുമാറും ഭാര്യയും ഓട്ടോ വിളിക്കുന്നത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിക്കുന്നതിനായി കടയിൽ കയറുകയും ഉടമയുടെ ഫോണിൽ നിന്ന് വിളിക്കുകയുമായിരുന്നു. ഈ ശബ്ദ സന്ദേശമാണ് കൊല്ലം സ്വദേശികളാണ് പ്രതികളെന്ന് മനസിലാക്കാൻ കഴിഞ്ഞത്. പിന്നാലെ വീട്ടിലെത്തി കുട്ടിക്ക് ഭക്ഷണം നൽകി.
രാത്രിയോടെയാണ് ഇത്രയധികം മാദ്ധ്യമ ശ്രദ്ധ നേടിയ വിവരം കുടുംബം തിരിച്ചറിഞ്ഞത്. നാടെങ്ങും പോലീസ് പരിശോധനയും ഊർജ്ജിതമായതോടെ പ്രതികൾക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു ആദ്യം കുട്ടിയെ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്. ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതോടെ തിരികെ എത്തി അനിതാകുമാരി ഓട്ടോ വിളിച്ച് കുട്ടിയുമായി ആശ്രാമത്ത് എത്തുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു.
അനിതാകുമാരി സഞ്ചരിച്ച ഓട്ടോയ്‌ക്ക് പിന്നാലെ പദ്മകുമാർ മറ്റൊരു ഓട്ടോയിലെത്തി. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും മാറി നിന്നു. കുട്ടിയെ സുരക്ഷിതമായെന്ന് ഉറപ്പു വരുത്താനായി കോളേജ് വിദ്യാർത്ഥികൾ വരും വരെ അനിതാകുമാരി കാത്തുനിന്നു. പിന്നാലെ പദ്മകുമാറിനൊപ്പം അനിതകുമാരി മറ്റൊരു ഓട്ടോ വിളിച്ച് ബിഷിപ്പ് ജെറോം നഗറിലെത്തി. ഭാര്യയെ ഇവിടെ ഇറക്കി വിട്ട് പദ്മകുമാർ കാർ നിർത്തിയ ഇടത്ത് വന്നു. പിന്നാലെ കാറിൽ ഉണ്ടായിരുന്ന മകളുമായി ഭാര്യയെ കൂട്ടാനായി പോയി.
പിന്നാലെ മൂവരും താത്കാലികമായി മാറി നിൽക്കാൻ തീരുമാനിച്ചു. നേരത്തെ ഇയാൾ തെങ്കാശിയിൽ കൃഷി നടത്തിയിരുന്നു. നവാസ് എന്ന് പേരുള്ള വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. ഇയാളുടെ അടുത്തേക്ക് പോകാനാണ് കുടുംബം തീരുമാനിച്ചത്. അവിടെ മൂവരും ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.