ന്യൂഡൽഹി: രാജ്യത്തെ എൻഐടി, ഐഐടികളിലെ എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി യുജിസി. സാങ്കേതിക വിദ്യയുടെ വളർച്ചയും 6G യുടെ വരവും കണക്കിലെടുത്താണ് മാറ്റം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻ പാഠ്യപദ്ധതിയെ കുറിച്ച് അവലോകനം നടത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടെലികോം അനുബന്ധ വിഷയങ്ങളുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനം 25 ശതമാനം മുതൽ 50 ശതമാനം വരെ ഉയർത്തണമെന്നും കൂടുതൽ കോഴ്‌സുകൾ ഉൾപ്പെടുത്താനും ശുപാർശ ചെയ്തു.
ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ആർഎഫ് എഞ്ചിനീയറിംഗ്, ടെലികോം സ്റ്റാൻഡേർഡൈസേഷൻ, ഐപിആർ എന്നിവയുൾപ്പെടെയുള്ള മേഖലകൾ പിഎച്ച്ഡി സാധ്യതയുള്ളതാണെന്നും കമ്മിറ്റി വ്യക്തമാക്കി. കൂടാതെ എംടെക് പാഠ്യപദ്ധതിയിൽ ഇത്തരത്തിലുള്ള കോഴ്‌സുകളോ വിഷയങ്ങളോ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രൂപീകരിച്ച ഏഴംഗ പാനലിൽ ഐഐടി-ഡൽഹി ഉൾപ്പെടെയുള്ള സർക്കാരിന്റെയും അക്കാദമിക് മേഖലയുടെയും പ്രതിനിധികളുണ്ട്. ഇവർ തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുജിസിയുടെ ശുപാർശ.