നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസംഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി നടി ഗായത്രി വർഷ. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നായിരുന്നു നടിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ തരത്തിൽ ജനങ്ങൾക്കിടയിൽ നിന്നും പരിഹാസം ഉയർന്നതോടെയാണ് സംഭവത്തിൽ താരം പ്രതികരിച്ചിരിക്കുന്നത്. താൻ സിപിഎമ്മിന്റെ പാർട്ടി ക്ലാസിലൂടെ പഠിച്ചു വന്ന വ്യക്തിയാണെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് ഗായത്രിയുടെ ന്യായീകരണം.
‘ഞാൻ അഭിമാനത്തോടു കൂടി പറയുന്ന കാര്യമാണ്, ഞാൻ ഒരു സിപിഎം മെമ്പർ ആണെന്നുള്ളത്. ഞാനൊരു ഫുൾപാർട്ടി മെമ്പറാണ്. ബാലസംഘം, എസ്എഫ്ഐ മുതൽ പരുവപ്പെടുത്തി വന്ന മെമ്പറാണ്. പാർട്ടി ക്ലാസിൽ തന്നെയിരുന്ന് പഠിച്ചതാണ്. ബാലസംഘം മുതൽ, അതായത് എട്ട് വയസുമുതൽ പാർട്ടി ക്ലാസിലിരുന്ന് പഠിച്ചതാണ് ഞാൻ. സമകാലിക സംഭവങ്ങളെപ്പറ്റിയാണ് ഞങ്ങൾ പഠിക്കുന്നത്’.
‘അഡ്വ. കെ അനിൽ കുമാറിനെ പോലുള്ളവർ എനിക്ക് ക്ലാസെടുത്ത് കൊണ്ടിരുന്നവരാണ്. എട്ടു വയസ് മുതൽ ഞാൻ അവരുടെ ക്ലാസിൽ പോയി ഇരുന്നിട്ടുണ്ട്. അന്നു മുതൽ എനിക്ക് വായനയുടെയും പഠനത്തിന്റെയും ശീലമുണ്ട്. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. സഖാക്കളെല്ലാം പുസ്തകങ്ങൾ വായിക്കുന്നവരായിരിക്കും’- ഗായത്രി പറഞ്ഞു.