ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി. പെരിക്ലിമെനെല്ല അഗത്തി, യൂറോകാരിഡെല്ല അറേബിയാനെൻസിസ്, ആക്റ്റിനിമെനെസ് കോയാസ്, ആൽഫിയസ് സൾസിപാൽമ, കുവാപറ്റീസ് പുരുഷോത്തമനി എന്നീ അലങ്കാര ചെമ്മീനുകളെയാണ് കണ്ടെത്തിയത്. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സസിന്റെ കൊച്ചി കേന്ദ്രമായ സെൻറർ ഫോർ പെനിസുലാർ അക്വാറ്റിക് ജനിറ്റിക്സ് റിസോഴ്സസാണ് കണ്ടെത്തലിന് പിന്നിൽ.
ജൈവ വൈവിധ്യങ്ങളുടെ സുപ്രധാന ഇടമായ ലക്ഷദ്വീപിൽ ലിസ്മാറ്റ അംബോയിനെൻസിസ്, യൂറോ കാരിഡെല്ല ആന്റോൺബ്രൂനെ, പലേമോനെല്ല റൊട്ടുമാന, അങ്കിസ്റ്റസ് മിയേഴ്സി, തോർ ഹൈനാനെൻസിസ്, ലിസ്മാറ്റ ഹോച്ചി, പലേമോണെല്ല ടെനുപീസ്, അൽഫിയസ് സോറർ തുടങ്ങിയ ഇനങ്ങളെയും കണ്ടെത്തി. അക്വേറിയം വ്യവസായത്തിൽ വൻ ഡിമാൻഡുള്ള ഇനങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയത്. ഇവയെ വളർത്തിയെടുക്കാനുള്ള സാങ്കേതിക വിദ്യയും ഗവേഷകർ വികസിപ്പിച്ചു.
ചെമ്മീൻ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി 83 ദ്വീപ് നിവാസികൾക്ക് ഒരു മാസ കാലത്തോളം പരിശീലനം നൽകി. 46 സ്ത്രീകൾ അലങ്കാര ചെമ്മീൻ വളർത്തൽ തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിനെ മറൈൻ ഓർണമെന്റൽ ഹബ്ബായി വളർത്താനുള്ള സാധ്യതയാണ് ഗവേഷണങ്ങളിലൂടെ തെളിയുന്നതെന്ന് എൻബിഫ്ജിആർ കൊച്ചി കേന്ദ്രം തലവൻ ഡോ. ടിടി അജിത്കുമാർ പറഞ്ഞു.















