2026-ലെ ഫിഫ ലോകകപ്പിൽ അർജന്റൈൻ ജഴ്‌സിയിൽ കളിത്തിലിറങ്ങാൻ താത്പര്യമുണ്ടെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എന്നാൽ ലോകകപ്പിനെക്കാൾ ഞാനിപ്പോൾ മുൻഗണന നൽകുന്നത് കോപ്പ അമേരിക്കയ്‌ക്കാണെന്നും താരം പറഞ്ഞു. 2022 ൽ നടന്ന ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസി. ലോകകപ്പ് വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്നുള്ള സൂചനകൾ താരം നൽകിയിരുന്നു. 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
‘എനിക്ക് മികച്ച രീതിയിൽ കളിക്കാൻ കഴിയുകയും ടീമിന്റെ വിജയങ്ങൾക്ക് വേണ്ടി കളിക്കളത്തിൽ സംഭാവന നൽകാനും സാധിച്ചാൽ ഞാൻ അർജന്റീനയ്‌ക്ക് വേണ്ടി കളിക്കുന്നത് തുടരും. പക്ഷേ ഇപ്പോഴത്തെ എന്റെ ചിന്ത കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ സാധിക്കുന്നതിനെ കുറിച്ചാണ്. 2026ലെ ലോകകപ്പിൽ ഞാൻ കളിക്കളത്തിലുണ്ടാകുമോയെന്ന് പറയേണ്ടത് കാലമാണ്. കാരണം എന്റെ 39-ാമത്തെ വയസിലാണ് അടുത്ത ലോകകപ്പ് നടക്കുക. ലോകകപ്പ് പോലൊരു ടൂർണമെന്റ് കളിക്കാൻ അനുവദിക്കാത്ത പ്രായമാണത്. 2022 ലെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഞാൻ പോലും ചിന്തിച്ചിരുന്നു. പക്ഷേ അർജന്റീനയ്‌ക്കൊപ്പം നിൽക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഞങ്ങൾ ഒരു പ്രത്യേക നിമിഷം അനുഭവിക്കുകയാണ്, രണ്ടോ മൂന്നോ വർഷം മുന്നോട്ട് ചിന്തിക്കാതെ അത് പൂർണ്ണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയിൽ നന്നായി കളിക്കാൻ സാധിച്ചേക്കാം. അതുവഴി ലോകകപ്പ് കഴിയുന്നത് വരെ എനിക്ക് തുടരാനും സാധിച്ചേക്കാം, അല്ലെന്നും വരാം. കണക്കുകൂട്ടാൻ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്.- ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
അതേസമയം കോപ്പ അമേരിക്കയ്‌ക്ക് ശേഷം ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നതിനെ പറ്റി സ്‌കലോണി സൂചന നൽകിയത്. അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഭിന്നതയെ തുർന്നാണ് സ്‌കലോണിയുടെ തീരുമാനം. ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായും കളിക്കാരുമായും സംസാരിച്ചശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് സ്‌കലോണി ബ്രസീലിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു.