പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ടൂറിസ്റ്റുകൾക്ക് നേരെ അജ്ഞാതൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. ജർമ്മൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. രണ്ട് ടൂറിസ്റ്റുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടിയതായും സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമ്മാനിൻ അറിയിച്ചു.
അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ടാണ് അക്രമി ഈഫേൽ ടവറിന് സമീപത്തായി നിന്നിരുന്ന ടൂറിസ്റ്റുകളെ കത്തികൊണ്ട് ആക്രമിച്ചത്. പ്രതിയെ ഉടൻ തന്നെ പോലീസ് കീഴടക്കി. പ്രതി തീവ്ര ഇസ്ലാമിക സംഘടനയിൽപ്പെട്ട ആളാണെന്നും ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായാണ് വിവരമെന്നും ജെറാൾഡ് ഡാർമ്മാനിൻ അറിയിച്ചു. കൊല്ലപ്പെട്ടത് ജർമ്മൻ സ്വദേശിയാണെന്നും ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു.
പ്രതി ഹമാസ് അനുകൂലിയാണെന്നാണ് പോലീസ് പറയുന്നത്. ഹമാസ് – ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഫ്രാൻസ് സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രതി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പോലീസ് നിഗമനം.
ലോകത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് പാരീസിലെ ഈഫേൽ ടവർ. കർശനമായ സുരക്ഷാ സംവിധാനമുള്ള പ്രദേശത്ത് ഇത്തരത്തിൽ ഒരു അക്രമസംഭവം അരങ്ങേറിയത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. സമാനരീതിയിലുള്ള നാല് അക്രമ സംഭവങ്ങളാണ് ഫ്രാൻസിൽ ഇക്കൊല്ലം മാത്രം അരങ്ങേറിയത്.