അഖില ജഗധിപതിയായ ശ്രീ പരമേശ്വരൻ പാണ്ഡ്യ സൈന്യങ്ങൾക്ക് വെള്ളം നൽകിയതാണ് ഈ ലീല. സകല ഗുണങ്ങളും ഉണ്ടായിരുന്ന കുലഭൂഷണ രാജാവ് ശിവലോകം പ്രാപിച്ചു. അദ്ദേഹത്തിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ജേഷ്ഠ പുത്രൻ രാജേന്ദ്രൻ എന്നും കനിഷ്ടപുത്രൻ രാജ സിംഹൻ എന്നും ഉള്ള നാമങ്ങളാൽ അറിയപ്പെട്ടു. പിതാവിന്റെ മരണാനന്തരം സീമന്ത പുത്രനായ രാജേന്ദ്രൻ രാജ്യപരിപാലനം നടത്തി.
ഹാലാസ്യനാഥ ദർശനം കഴിഞ്ഞപ്പോൾ ചോള രാജാവിന് പാണ്ഡ്യരാജാവിനോടുള്ള ശത്രുതാമനോഭാവം വെടിയണമെന്ന് തോന്നി. പാണ്ഡ്യ ദേശവുമായി മൈത്രി ബന്ധം പുലർത്തുവാൻ ആഗ്രഹിച്ച ചോളാധിപതിയുടെ ബുദ്ധിയിൽ അതിനുള്ള മാർഗവും തെളിഞ്ഞു. തന്റെ പുത്രിയെ രാജേന്ദ്ര പാണ്ഡ്യന് പാണിഗ്രഹണം ചെയ്തു കൊടുക്കുന്നത് ഉചിത മാർഗമായി ചോള രാജാവ് കരുതി. ഈ ചിന്തയോടുകൂടി ഒരു ദൂതനെ പാണ്ഡ്യരാജാവിന്റെ സമീപത്തേക്ക് അയച്ചു. ദൂതവാക്യം ശ്രവിച്ച അദ്ദേഹം ചോളാധിപതിയുടെ അഭിലാഷത്തിന് സമ്മതം നൽകി. സമ്മതം അറിഞ്ഞപ്പോൾ ചോള രാജാവ് വിവാഹ മുഹൂർത്തം നിശ്ചയിച്ചു. രാജേന്ദ്രന്റെ അനുജനായ രാജ സിംഹൻ പരാക്രമിയാണെങ്കിലും സദ്ഗുണങ്ങൾ ഉണ്ടായിരുന്നില്ല. ജേഷ്ഠൻ വിവാഹം കഴിക്കുവാൻ സമ്മതിച്ച ചോള രാജപുത്രിയെ പത്നിയാക്കുവാൻ അനുജൻ വിചാരിച്ചു. ഈ വിചാരത്തോടുകൂടി ദുർബുദ്ധിയായ അയാൾ ആന കുതിര തേർ കാലാൾ എന്നീ ചതുരംഗ സൈന്യത്തോട് കൂടി കാഞ്ചിപുരത്ത് എത്തി. ചോള രാജാവ് ആദരവോടുകൂടി സ്വീകരിച്ചു. ആസ്ഥാന മണ്ഡപത്തിലെ ഒരു മനോഹരമായ പീഠത്തിൽ ഇരിക്കുന്ന രാജനെ കണ്ടപ്പോൾ രാജാവ് ഇങ്ങനെ ചിന്തിക്കുവാൻ തുടങ്ങി. ഇവൻ ദുർബുദ്ധി ആണെങ്കിലും എന്നെക്കാൾ ബലവാനാണെന്നുള്ളതിന് സംശയമില്ല. എന്റെ പുത്രിയെ ഇവന് നൽകിയില്ലെങ്കിൽ യുദ്ധം ചെയ്ത് എന്നെ വധിക്കും. ഈ ചിന്ത ഉണ്ടായതുകൊണ്ട് പുത്രിയെ രാജ സിംഹന് നൽകി ചോള പാണ്ഡ്യരാജ്യങ്ങളുടെ മഹിമയ്‌ക്കനുസരിച്ച് വിവാഹാഘോഷങ്ങൾ നടന്നു.
വിവാഹാനന്തരം ചോള രാജാവും പുത്രിയുടെ പതിയായ രാജസിംഹനും ചതുരംഗ സൈന്യത്തോട് കൂടി യുദ്ധം ചെയ്യാൻ എത്തി. അനുജന്റെ ഈ പ്രവർത്തികൾ അറിഞ്ഞ പാണ്ഡ്യരാജൻ സർവാഭിലാഷങ്ങളും നൽകുന്ന സുന്ദരേശ സന്നിധിയിൽ ചെന്ന് പ്രണമിച്ചു സ്തുതിച്ചു, ഇങ്ങനെ പ്രാർത്ഥിച്ചു.
“അനുജൻ വളരെ ബലം ഉള്ളവനും ഞാൻ ബലം ഇല്ലാത്തവനും ആണ്. ഞങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകാൻ ഇടയുണ്ട്. അതിൽ എനിക്ക് വിജയം നൽകി അനുഗ്രഹിക്കണമേ.”
ഉടൻതന്നെ ഭഗവാന്റെ തിരുമൊഴികൾ ആകാശവാണിയുടെ രൂപത്തിൽ ഉണ്ടായത് രാജാവ് ശ്രവിച്ചു..
“രാജാവേ ഖേദിക്കേണ്ട; ആഗ്രഹം സാധിപ്പിച്ചു തരാം. അനുജനോടും ചോളരാജാവിനോടും യുദ്ധം ചെയ്തു കൊള്ളുക. ഭയം വെടിയുക. ഞാൻ ഭക്തന്റെ ദുഃഖം തീർക്കുന്നവൻ ആണ്.”
അടുത്ത പ്രഭാതത്തിൽ രാജേന്ദ്രൻ ഭസ്മരുദ്രാക്ഷാദികൾ ധരിച്ച് ഹാലാസ്യ നാഥനെ പ്രണമിച്ചതിനുശേഷം ധൈര്യസമേതം പ്രദക്ഷിണ വഴിയിൽ കൂടി നടന്ന യുദ്ധം ചെയ്യാൻ എത്തി.
ജേഷ്ഠനോട് അനുജൻ ഇങ്ങനെ പറഞ്ഞു.
“ഞാൻ വളരെ ബലമുള്ളവനാണ് എന്നോടൊപ്പം ധാരാളം സൈന്യങ്ങൾ ഉണ്ട് ജേഷ്ഠ അങ്ങ് എതിർത്താൽ യുദ്ധം ജയം ഉണ്ടാവുകയില്ല..”
പരിഹാസം പരിഗണിക്കാതെ രാജേന്ദ്ര പാണ്ഡ്യൻ സിംഹനാദം മുഴക്കിക്കൊണ്ട് അതിഘോരമായി യുദ്ധം ചെയ്തു. രണ്ടു ഭാഗത്തും സൈന്യങ്ങൾ നിരയായി നിന്നു. അതിഭീകരമായ യുദ്ധമാണ് പിന്നീട് അവിടെ ഉണ്ടായത്. ഈ യുദ്ധം ദർശിക്കുന്നതിന് ആകാശത്തിൽ സൂര്യ ഭഗവാനും ആഗതനായി. അതികഠിനമായ സൂര്യരശ്മികൾ ഏറ്റപ്പോൾ ഇരു സൈന്യങ്ങളും ദാഹിച്ചു വലഞ്ഞു. എല്ലാവരും ജലം കിട്ടുവാനുള്ള മാർഗം അന്വേഷിച്ചു. കൃപനിധിയായ സുന്ദരെശ്വര ഭഗവാൻ ദാഹിച്ചു വലയുന്ന പാണ്ഡ്യ സൈന്യങ്ങൾക്ക് ജലം നൽകുവാൻ നിശ്ചയിച്ചു. അതിനു വേണ്ടി യുദ്ധഭൂമിയിൽ മായയാൽ വിസ്തീർണമായ ഒരു പാനീയ ശാലയും അതിന്റെ മധ്യത്തിൽ ഒരു മഞ്ചവും നിർമ്മിച്ചു. അവിടെ ഭഗവാൻ ഒരു തപസ്വിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പാദങ്ങളിൽ കാൽ ചിലമ്പും അരയിൽ പുലിത്തോലും ധരിച്ച് പ്രത്യക്ഷപ്പെട്ട താപസൻ ജട ഭംഗിയായി ബന്ധിച്ചിരുന്നു. ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ച ശിവ ഭഗവാൻ ശിരസ്സിലുള്ള ഗംഗാജലം ഒരു സ്വർണ്ണക്കുടത്തിൽ നിറച്ച് ആ കലശത്തിൽ നിന്ന് കിണ്ടി കൊണ്ട് പാണ്ഡ്യസൈന്യങ്ങൾക്ക് ജലം കൊടുത്തു.
സർവ്വേശ്വരൻ നൽകിയ അമൃതതുല്യമായ ജലം പാനം ചെയ്തപ്പോൾ പാണ്ഡ്യ സൈന്യത്തിന്റെ ക്ഷീണം മുഴുവൻ മാറി. അവർ യുദ്ധം ചെയ്യാൻ ആരംഭിച്ചു. അല്പം പോലും വെള്ളം കിട്ടാതെ ചോളസൈന്യം തളർന്നു. ദുഃഖിച്ചു ദാഹിച്ചു വലഞ്ഞ അവർ പലവഴിക്കും ഓടാൻ തുടങ്ങി. യുദ്ധഭൂമിയിൽ നിന്ന് അവർ പോകാതിരിക്കുവാൻ ചോള രാജാവും രാജ സിംഹനും തടഞ്ഞു. എങ്കിലും ഒരു ഭടൻ പോലും അവിടെ നിന്നില്ല. അവസാനം ചോള രാജാവും പുത്രീ ഭർത്താവും മാത്രം അവശേഷിച്ചു. അവരെ രണ്ടുപേരെയും പാണ്ഡ്യ സൈന്യം ബന്ധനത്തിൽ ആക്കി. രാജേന്ദ്ര രാജാവ് രണ്ടുപേരെയും സുന്ദരേശ സന്നിധിയിൽ കാഴ്ചയായി സമർപ്പിച്ചു തൊഴുതു. അപ്പോൾ ഭഗവാന്റെ മൊഴികൾ അശരീരിയായി കേൾക്കാൻ സാധിച്ചു.” സ്വന്തം മനസ്സിൽ തോന്നുന്നതുപോലെ കാര്യങ്ങൾ നടപ്പിലാക്കി കൊള്ളുക”
അതനുസരിച്ച് പാണ്ഡ്യരാജാവ് ബന്ധനസ്ഥരായ രണ്ടുപേരെയും യഥായോജ്യം ബഹുമാനിച്ച് താമസിപ്പിച്ചു. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചോളരാജാവിനെ ബന്ധനത്തിൽ നിന്നും മോചിതനാക്കി അയച്ചു. ദുർബുദ്ധിയായ അനുജനെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച്ചെറിയ കർമ്മങ്ങളുടെ കാര്യസ്ഥൻ ആക്കി. രാജേന്ദ്ര പാണ്ഡ്യൻ പൂർവാധികം ഭക്തിയോടെ ഭഗവാനെ സേവിച്ചും രാജ്യം പരിപാലിച്ചും കഴിഞ്ഞു.. സസുഖം വാണു നല്ലവനായ പാണ്ഡ്യരാജാവിന്റെ ഭക്തിയും സുന്ദരേശ ഭഗവാന്റെ ഭക്ത വാത്സല്യവും പ്രശംസിച്ചുകൊണ്ട് ജനങ്ങളും ജീവിതം നയിച്ചു..
ഈ ലീല ഭക്തിയോടുകൂടി പഠിക്കുന്നവർക്ക് ഭയവും സകല ദുരിതങ്ങളും മാറിക്കിട്ടും എന്നാണ് ഫലശ്രുതി
അടുത്ത ഹാലാസ്യ മാഹാത്മ്യം 36 – രസവാദം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















