വയനാട്: 2020-21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന മരംമുറി കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.രണ്ടുവർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിലാദ്യമായി മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ചേർത്ത് തയ്യാറാക്കിയ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
കുറ്റപത്രത്തിൽ 420 സാക്ഷികളുള്ളത്. അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് കുറ്റപത്രത്തിൽ പ്രതികൾ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മുട്ടിൽ സൗത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ. അജി, സ്‌പെഷ്യൽ ഓഫീസർ സിന്ധു എന്നിവരുൾപ്പടെ മരംമുറി സംഘത്തെ സഹായിച്ചവരും കേസിൽ പ്രതികളാണ്. കുറ്റപത്രത്തിലെ വകുപ്പുപ്രകാരം പ്രതികൾക്ക് ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാനാണ് സാധ്യത.
2020ലെ സർക്കാർ ഉത്തരവിനെ മറയാക്കിയാണ് പ്രതികൾ മരങ്ങൾ മുറിച്ചു മാറ്റിയത്. 574 വർഷം പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതാണ് കുറ്റപത്രത്തിലെ പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.