ചെന്നൈ: കഴിഞ്ഞ അരനൂറ്റാണ്ടിലെ വലിയ പേമാരിക്ക് സാക്ഷ്യം വഹിച്ച് ചെന്നൈ. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ ജില്ലകൾ. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ പത്ത് ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു.
ഗതാഗതം സ്തംഭിച്ചു. വന്ദേഭാരത് അടക്കം പല ട്രെയിനുകളാണ് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ചെന്നൈയിലേക്കുള്ള രണ്ട് സർവീസുകളും ബെംഗളൂരു, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും റദ്ദാക്കി. കേരളത്തിൽനിന്ന് മടങ്ങേണ്ട ഒട്ടേറെ ശബരിമല തീർഥാടകർ ചെങ്ങന്നൂർ, കോട്ടയം സ്റ്റേഷനുകളിൽ കുടുങ്ങി.ചെന്നൈ വിമാനത്താവളമടക്കം അടച്ചു. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരവും തെക്കൻ ആന്ധ്രാപ്രദേശിനും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരവും കേന്ദ്രീകരിച്ച് രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തീരം തെട്ടു. ചുഴലിക്കാറ്റിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ ആഘാതം വിലയിരുത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.