ബെംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചിക്കൻ ഇല്ലെന്ന പരാതിയുമായി ദമ്പതികൾ. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ ഹോട്ടൽ അധികൃതർക്ക് ഉപഭോക്തൃ കമ്മീഷൻ പിഴയിട്ടു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവം. ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപ നൽകി ഇരുവരും ബിരിയാണ് പാഴ്സൽ വാങ്ങുകയായിരുന്നു. എന്നാൽ റൈസ് മാത്രമാണ് ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവാവ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
കമ്മീഷനിൽ കേസ് സ്വയം വാദിച്ച യുവാവ് ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്ന് അറിയിച്ചു. ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. ഇത് ശരിയാണെന്ന് മനസിലാക്കിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും ഉത്തരവിട്ടു.