മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടി അദിതി ബാലൻ. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് താരം സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ ഇപ്പോൾ എവിടെ പോയെന്ന ചോദ്യമാണ് താരം ഉന്നയിച്ചിരിക്കുന്നത്.
ചെന്നൈയിലെ രാധാകൃഷ്ണ നഗറിലെ ദുരിത ജീവിതം ചൂണ്ടിക്കാട്ടിയാണ് നടി സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. സർക്കാർ സാധാരണ ജനങ്ങളുടെ സ്വത്തിനും ജീവനും വില നൽകുന്നില്ലെന്നും പ്രമുഖ വ്യക്തികളെ സഹായിക്കാനുള്ള തിരക്കിലായിരുന്നു പോലീസുകാർ എന്നും താരം കുറിച്ചു. മൃഗങ്ങളുടെ ജഡങ്ങൾ വെള്ളത്തിലൂടെ ഒലിച്ചു വരുന്നത് കണ്ടിരുന്നു. രണ്ട് കുട്ടികളെയും പ്രായമായവരെയും താൻ രക്ഷപ്പെടുത്തുമ്പോഴും പോലീസുകാർ പ്രമുഖ വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനായി പായുകയായിരുന്നുവെന്നും നടി കുറിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈ കോർപ്പറേഷൻ, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിൻ എന്നിവരെ മെൻഷൻ ചെയ്താണ് അദിതി എക്‌സിൽ കുറിച്ചത്.
ദുരിത പെയ്‌ത്തിൽ ചെന്നൈ നഗരത്തിലെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. കുടിവെള്ളമോ മറ്റു അവശ്യ സാധനങ്ങളോ കിട്ടാനില്ലാത്ത അവസ്ഥ തുടർന്നു കൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 18 കടന്നതായും ചെന്നൈ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.















