ആലപ്പുഴ: കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശി സലാഹുദ്ദീൻ അഹമ്മദ് (26), തിരുവല്ലം നെല്ലിയോട് വാടകയ്ക്ക്് താമസിക്കുന്ന ബീന(44) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
98 ലക്ഷത്തോളം രൂപയാണ് ഇവർ ആളുകളിൽ നിന്നും തട്ടിയെടുത്തത്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച അലോട്ട്മെന്റ് മെമ്മോകളും സർക്കുലറുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇത് വിശ്വസിച്ച് നിരവധി പേർ തട്ടിപ്പിന് ഇരയായി. മാവേലിക്കരയിലും എറണാകുളത്തും സമാന കേസിന് ബീന പിടിയിലായിട്ടുണ്ടൈന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയതായും പോലീസ് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു എജ്യൂക്കേഷൻ ട്രസ്റ്റ് നടത്തിപ്പുകാരിയാണ് ബീന. കൂടാതെ മുൻപ് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായി ജോലി ചെയ്തിരുന്നു. പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറാണ് സലാഹുദ്ദീൻ.