ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഭരണത്തിലിരുന്ന് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ കോൺഗ്രസ് നേടിയത് വൻ തിരിച്ചടി. 1950 മുതൽ 40 തവണയാണ് കോൺഗ്രസ് സംസ്ഥാനങ്ങളിലെ ഭരണത്തിലിരുന്ന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേവലം ഏഴ് തവണ മാത്രമാണ് വീണ്ടും ഭരണത്തിലെത്താൻ കോൺഗ്രസിന് സാധിച്ചത്. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസിന്റെ പരാജയക്കണക്ക് വിവരിച്ചത്.
39 തവണയാണ് ബിജെപി ഇത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൽ 22 തവണയും വീണ്ടും അധികാരത്തിലെത്താൻ പാർട്ടിക്ക് സാധിച്ചു. ശതമാനക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 56 ശതമാനം വിജയം ബിജെപി ഇക്കാര്യത്തിൽ നേടിയതായും പ്രൽഹാദ് ജോഷി ചൂണ്ടിക്കാട്ടി. പ്രാദേശിക പാർട്ടികൾ 36 തവണ ഭരണത്തിൽ ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 18 പ്രാവശ്യം അവർക്ക് തുടർഭരണം ലഭിച്ചു. 50 ശതമാനം വിജയം രാജ്യത്തെ പ്രദേശിക പാർട്ടികൾക്ക് ഇക്കാര്യത്തിൽ നേടാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ, പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ എന്നിങ്ങനെ നാല് വിഭാഗം ജാതികൾ മാത്രമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി പ്രൽഹാദ് ജോഷി അറിയിച്ചു. അവരുടെ ഉന്നമനത്തിനായാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അവരുടെ പ്രയത്‌നത്താൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം മിസോറമിലും തെലങ്കാനയിലും പാർട്ടി നടത്തിയ മികച്ച മുന്നേറ്റത്തെ കുറിച്ചും എടുത്തുപറഞ്ഞതായി ജോഷി മാദ്ധ്യമങ്ങളെ അറിയിച്ചു.
പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലെത്തിയ പ്രധാനമന്ത്രിയെ ഹർഷാരവങ്ങളോടെയാണ് ബിജെപി എംപിമാർ സ്വീകരിച്ചത്. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഹപ്രവർത്തകരുടെ പ്രയത്‌നത്തിന് നന്ദി അറിയിക്കുകയും ചെയ്തു.