ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ സ്വത്തുകൾ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. പുൽവാമ ജില്ലയിലെ അവന്തിപോറ മേഖലയിലുള്ള ഭീകരരുടെ രണ്ട് വീടുകളും വസ്തുവുമാണ് എൻഐഎ കണ്ടുകെട്ടിയത്. ഖുർഷിദ് അഹമ്മദ് ഭട്ടിന്റെയും അഞ്ച് സഹോദരന്മാരുടെയും ഉടമസ്ഥതയിലുള്ള വസ്തുവും ഒരു ഇരുനിലയും ഒറ്റനില വീടുമാണ് കണ്ടുകെട്ടിയത്.
‘ പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക്, സർവേ നമ്പർ 722,723, 724 എന്നിവയ്‌ക്ക് കീഴിൽ ചുർസൂ വില്ലേജിൽ വരുന്ന ഈ വസ്തുവകകൾ എൻഐഎ കണ്ടുകെട്ടി. ഗുലാം മുഹമ്മദ് എന്ന വ്യക്തിയുടെ മക്കളായ ഖുർഷീദ് അഹമ്മദ് ഭട്ട്, ഖുർഷീദ് ആലം ഭട്ട്, സൂര്യ എന്നിവരുടെ വസ്തുക്കളാണിത്. ജമ്മു കശ്മീരിലെ എൻഐഎയുടെ പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരം യുഎപിഎ വകുപ്പുകൾ പ്രകാരമാണ് സ്വത്തുകൾ കണ്ടുകെട്ടിയത്.’ – എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താന്റെ പിന്തുണയുള്ള നിരോധിത ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ എട്ടിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. പൂഞ്ച്, ഷോപിയാൻ, പുൽവാമ, ബാരാമുള്ള, ഗന്ദർബാൽ, കുപ്വാര, ശ്രീനഗർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ, അൽ-ബദർ, അൽ-ഖ്വയ്ദ എന്നീ നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്