ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരാൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. വാർത്താസമേമളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഭീകരവാദ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യ തിരയുന്ന ഭീകരർ ഇന്ത്യയുടെ നിയമവ്യവസ്ഥയനുസരിച്ച് ശിക്ഷ ഏറ്റുവാങ്ങാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പാകിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ക്രിമിനൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യ തിരയുന്നവർ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുന്നിലെത്തണം. ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ അവർ കടന്ന് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രതികരിക്കാൻ കഴിയില്ല. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താനിൽ ഇരുന്ന് ഗൂഢാലോചന നടത്തുന്ന ഭീകരർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് അരിന്ദം ബാഗ്ചിയുടെ പരാമർശം.
2015-ൽ ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ബിഎസ്എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹൻസ്ല അദ്നാൻ എന്ന ഭീകരനെ ഈ മാസം ആദ്യം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ സുഞ്ജുവാൻ ആർമി ക്യാമ്പിന് നേരെ 2018 ൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഖ്വാജ ഷാഹിദിനെയും തലയറുത്ത നിലയിൽ പാക് അധിനിവേശ കാശ്മീരിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഇരുപത് മാസത്തിനിടെ 19 ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്.