ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെ വിട്ടുതരാൻ അമേരിക്കയോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം. പന്നൂ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ രേഖകളും വിവരങ്ങളും യുഎസിന് കൈമാറി. പന്നൂവിന്റെ തുടർച്ചയായുള്ള ഇന്ത്യാ വിരുദ്ധ ഭീഷണികൾ അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി കഴിഞ്ഞ ദിവസവും പന്നൂ രംഗത്ത് വന്നിരുന്നു. ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ്. ഡിസംബർ 13ന് 2001-ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ്.
‘ഡൽഹി ഖലിസ്ഥാൻ ആകും’ എന്ന പേരിലാണ് വീഡിയോ സന്ദേശം.ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചെന്നും അതിന് പകരമായാണ് പാർലമെന്റ് ലക്ഷ്യമിടുന്നതെന്നും ഭീഷണി സന്ദേശത്തിൽ പന്നൂ പറഞ്ഞു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് ഭീഷണി സന്ദേശം. കഴിഞ്ഞ നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു.