ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഹിസ്ബുള്ളയുടെ പദ്ധതിയെങ്കിലും ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബെയ്റൂട്ടിലും ലെബനനിലുമെല്ലാം കടുത്ത നാശമുണ്ടാകാനേ ഹിസ്ബുളളയുടെ തീരുമാനം വഴിവയ്ക്കൂ എന്നും നെതന്യാഹു വ്യക്തമാക്കി.
” ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ പൂർണ തോതിലുള്ള ഒരു യുദ്ധം തുടങ്ങാനാണ് ഹിസ്ബുള്ളയുടെ തീരുമാനമെങ്കിൽ, ഗാസയുടേയും ഖാൻ യൂനിസിന്റേയും അവസ്ഥയാകും ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഉണ്ടാവുക” നെതന്യാഹു പറഞ്ഞു. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തുന്ന ഐഡിഎഫ് നോർത്തേൺ കമാൻഡിന്റെ ആസ്ഥാനത്തിലും നെതന്യാഹു കഴിഞ്ഞ ദിവസം സന്ദർശനം നടത്തി.
ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലിന്റെ അതിർത്തി മേഖലകളിൽ ഹിസ്ബുള്ള വെടിവയ്പ്പും ആക്രമണങ്ങളും ശക്തമാക്കിയത്. പിന്നീട് ഹിസ്ബുള്ള ഇതിൽ നിന്ന് പിന്മാറിയെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.
അതേസമയം ഹമാസിനും ഇസ്രായേലിനുമിടയിൽ വീണ്ടും വെടിനിർത്തൽ നടപ്പാക്കി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുവുമായും ജോർദാനിലെ അബ്ദുള്ള രാജാവുമായും ജോ ബൈഡൻ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.