ന്യൂഡൽഹി: രാജ്യവ്യാപകമായി സൈബർ ആക്രമണത്തിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. ലോകത്തിലെ ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പ് ഇന്ത്യൻ വെബ്‌സൈറ്റുകൾക്കും ഐടി ശൃംഖലയ്‌ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം.
സൈബർ ഹൈജീൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ നടപ്പിലാക്കാനും വിവരങ്ങൾ ചോരുന്നത് തടയാനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സൈബർ സുരക്ഷ ബലപ്പെടുത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ഡിജിറ്റൽ ശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും വിവരങ്ങൾ ചോർത്താനും ഈ മാസം 11-ന് ‘സൈബർ പാർട്ടി’ നടത്തുമെന്നും ഹാക്കർ സംഘം അറിയിച്ചിട്ടുണ്ട്.
സമൂഹമാദ്ധ്യമമായ ടെലഗ്രാം ചാനലുകൾ വഴിയാണ് പാകിസ്താനിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലകളെയാണ് ഈ സംഘം കൂടുതലായി ലക്ഷ്യമിടാൻ സാധ്യത. അതിനാൽ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന് മുൻപ് നിരവധി സർക്കാർ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് ഈ ഗ്രൂപ്പ് ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഇതിനിടെ സ്വീഡനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ആളുകളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. യുഎസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും ഈ സംഘം സൈബർ ആക്രമണം
നടത്തിയിട്ടുണ്ട്.















