ചെന്നൈ: തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് നടന്റെ അവകാശവാദം. താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തൃഷയടക്കമുള്ള താരങ്ങൾ രംഗത്തു വന്നതാണ് മൻസൂർ അലിയെ ചൊടിപ്പിച്ചത്. ചെന്നൈ കോടതിയിലാണ് നടൻ പരാതി നൽകിയിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും മൻസൂർ പരാതി നൽകിയിട്ടുണ്ട്. വസ്തുത മനസിലാക്കാതെയാണ് തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവർ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് എന്നതാണ് മൻസൂർ അലിയുടെ വാദം. വിവാദം കെട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മുഖം രക്ഷിക്കാൻ പുതിയ കേസുമായി താരം രംഗത്തു വന്നിരിക്കുന്നത്.
തമിഴ് സിനിമാലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരമാർശം. വിവാദ പരാമർശം ചർച്ചയായതിന് പിന്നാലെ നിരവധി പേരാണ് തൃഷയെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രശ്നം രൂക്ഷമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാനും രംഗത്തു വന്നു. ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തമാശക്ക് പറഞ്ഞതാണെന്നുമായിരുന്നു നടന്റെ ന്യായീകരണം.