ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ സുബ്രതാ പോൾ വിരമിച്ചു. 16 വർഷത്തോളം നീണ്ട കരിയറിന് ശേഷമാണ് 36-കാരനായ സുബ്രത ബൂട്ടഴിക്കുന്നത്. ഇന്ത്യയ്‌ക്കായി 67 മത്സരങ്ങളിലാണ് സുബ്രത പോൾ ഗോൾവല കാത്തത്. ഇതിൽ 19 ക്ലീൻഷീറ്റുകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ചയാണ് വിരമിക്കൽ സംബന്ധിച്ച് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന് സുബ്രതാ പോൾ കത്തയച്ചത്.
2007-ൽ ലെബനനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ താരം അരങ്ങേറ്റം കുറിച്ചത്. 2011-ൽ ദോഹയിൽ നടന്ന ഏഷ്യൻ കപ്പിൽ 27 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ഇന്ത്യ പങ്കെടുത്തത്. അന്നത്തെ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ സുബ്രത കാഴ്ചവച്ച പ്രകടനം അദ്ദേഹത്തിന് ‘സ്‌പൈഡർമാൻ’ എന്ന പേര് നേടിക്കൊടുത്തു.
20 ഷോട്ടുകളായിരുന്നു അന്ന് ഗോൾ പോസ്റ്റിലേക്ക് കൊറിയ പായിച്ചത്. എന്നാൽ അതിൽ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂർണമെന്റിൽ 35-ൽ അധികം സേവുകൾ അദ്ദേഹം നേടിയിരുന്നു. ഇതോടെയായിരുന്നു സുബ്രത ഒരു താരമായി ഉയർന്നത്.