ലക്നൗ: നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ പ്രശസ്തമാണ് യുപി. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സദാ പ്രതിജ്ഞാബദ്ധരാണ് സംസ്ഥാന സർക്കാർ. സമ്പൂർണ്ണ ക്ഷേത്ര നഗരിയായ അയോദ്ധ്യയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ മാത്രം എത്തിയത് 4,500 കോടിയുടെ നിക്ഷേപമാണ്. 15 വൻകിട
ഹോട്ടലുകൾക്കും എട്ട് ടൗൺ ഷിപ്പുകളുമാണ് അയോദ്ധ്യയിൽ ഉയരുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇവ പൂർത്തിയാകും.
അയോദ്ധ്യ വികസന അതോറിറ്റിയാണ് ക്ഷേത്ര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വകാര്യ ഹോട്ടലുകൾക്കും ടൗൺ ഷിപ്പിനുമുള്ള സ്ഥലം ഇതിനോടകം സംസ്ഥാന സർക്കാർ അനുവദിച്ചു. സ്വകാര്യ കമ്പനികൾ നടപ്പിലാക്കുന്ന പ്രോജക്റ്റുകളുടെ സ്ഥിതി സംസ്ഥാന സർക്കാർ നിരന്തരം അവലോകനം ചെയ്യുന്നുണ്ട്. ക്ഷേത്ര നഗരിയുടെ ഭാഗമായി 59,000 ചതുരശ്ര മീറ്ററിൽ എറ്റവും ബൃഹത്തായ സ്വകാര്യ ടൗൺഷിപ്പിന്റെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇത് നടപ്പിലാക്കുന്നത്. തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, ആഗ്ര എന്നിവിടങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ടൗൺഷിപ്പുകൾ സ്ഥാപിക്കാനായി യഥാക്രമം 30,000 ചതുരശ്ര മീറ്റർ, 25,000 ചതുരശ്ര മീറ്റർ, 18,000 ചതുരശ്ര മീറ്റർ, 3,000 ചതുരശ്ര മീറ്റർ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.
ക്ഷേത്ര നഗരത്തിന്റെ ആത്മീയ ചൈതന്യം നിലനിർത്തിക്കൊണ്ട് അയോദ്ധ്യയെ ലോകോത്തര നിലവാരത്തിൽ ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് ഉറപ്പ് വരുത്താനും പ്രത്യേക ടീമിനെ തന്നെ യുപി സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിംഗ് പറഞ്ഞു.















