റെക്കോർഡിന്റെ നിറവിൽ കാശി വിശ്വനാഥ ക്ഷേത്രം. രണ്ട് വർഷത്തിനിടെ 12.92 കോടി ഭക്തരാണ് വാരാണാസിയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. വിശേഷ ദിനങ്ങളിലും പുണ്യ മാസമായ ശ്രാവണമാസത്തിലും റെക്കോർഡ് തിരക്കാണ് കാശിയിൽ അനുഭവപ്പെട്ടത്.
2021 ഡിസംബറിലാണ് കാശി വിശ്വനാഥ് ധാം ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്. 2021 ഡിസംബർ 13 മുതൽ 2023 ഡിസംബർ 6 വരെ 92,24,000-ത്തിലധികം ഭക്തർ ക്ഷേത്രദർശനം നടത്തി. ഡിസംബർ അവസാനത്തോടെ ഇത് 13 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ വർമ പറഞ്ഞു.
ശ്രാവണ മാസങ്ങളിൽ മാത്രം 1.6 കോടിയിലധികം ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ജൂലൈയിൽ 72 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയപ്പോൾ ഓഗസ്റ്റിൽ 95.6 ലക്ഷമായി. 2023 ജനുവരി മുതൽ ഡിസംബർ വരെ 5.3 കോടി ആളുകൾ ക്ഷേത്രത്തിലെത്തി. ഭക്തർക്ക് പുറമേ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
നേരത്തെ 3,000 ചരുരശ്രയടി ആയിരുന്നു ക്ഷേത്രത്തിന്റെ വിസ്തൃതി. എന്നാൽ 2021-ൽ അഞ്ച് ലക്ഷം ചരുരശ്രയടിയായി വർദ്ധിപ്പിച്ചു. ഇതോടെ ക്ഷേത്രത്തിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു. ഒരേ സമയം 75,000 പേരെ ഉൾക്കൊള്ളിക്കാനാകും. നിരവധി സൗകര്യങ്ങളാണ് ക്ഷേത്രത്തിലെത്തുന്നവർക്കായി സജ്ജമാക്കിയിരിക്കുന്നത്.