ടെൽഅവീവ്: ഹമാസ് ഭീകരരെ വിടാതെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം. ഗാസയിലെ സ്കൂളുകളിൽ ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും മാരകായുധങ്ങൾ പിടിച്ചെടുക്കുയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ടെഡി ബിയർ പാവകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് ഷെജയയാ മേഖലയിൽ സ്ഥിതിചെയ്യുന്ന പള്ളിയിലേക്കുള്ള ഹമാസിന്റെ ഒരു ഭൂഗർഭ തുരങ്കവും കണ്ടെത്തിയതായി ഇസ്രായേൽ സേന വ്യക്തമാക്കി.
ഗാസ സ്കൂളുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഹമാസിന്റെ ആയുധങ്ങൾ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സൈന്യം എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതായും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഡിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാസയിൽ ശക്തമായ കര-വ്യോമ ആക്രമണങ്ങളാണുണ്ടായത്. ഷെജയ്‌യയില്‍ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന വ്യക്തമാക്കി. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അവരിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഐഡിഎഫ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.