തിരുവനന്തപുരം: കേരളത്തെയും ഗൾഫ് നാടുകളെയും ബന്ധിപ്പിക്കുന്ന യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി. ബേപ്പൂർ-കൊച്ചി-ദുബായ് പാതയിൽ പ്രവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് യാത്രാക്കപ്പലിന് അനുമതി നൽകിയത്.
കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാളാണ് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതി നൽകിയതായി അറിയിച്ചത്. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയാണ് സർവീസിന് അനുമതി നൽകിയതിനെ കുറിച്ച് മന്ത്രി പറഞ്ഞത്.
വൻതുക നൽകി വിമാന ടിക്കറ്റ് എടുത്ത് കേരളത്തിലേക്കു വരുന്ന പ്രവാസികൾക്ക് ആശ്വാസമാണ് കപ്പൽ യാത്ര. വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മാത്രമേ കപ്പൽ യാത്രയ്ക്ക് ചെലവ് വരികയുള്ളു. കൂടാതെ കൂടുതൽ ലഗേജും കൊണ്ടുവരാൻ കഴിയും.
യാത്രാക്കക്കപ്പലിന്റെ സർവീസ് ടെൻഡർ നടപടികൾ ആരംഭിക്കാൻ കേരള മാരിെൈടം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രാ സർവീസിനായി കപ്പൽ നൽകാൻ താൽപര്യമുള്ള കമ്പനികൾ, സർവീസ് നടത്താൻ താല്പര്യമുള്ള കമ്പനികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കും.
കേരള-ഗൾഫ് യാത്രക്കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം ദുബായ് സന്ദർശിച്ചിരുന്നു. കൂടാതെ കപ്പൽ സർവീസ് തുടങ്ങുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞുകൊണ്ട് കപ്പൽ കമ്പനികളുമായും പ്രവാസികളുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.